അമേരിക്കയെ കീഴടക്കി ഹോളണ്ട് ലോകകപ്പ് ക്വാർട്ടറിലെത്തുന്ന ആദ്യ ടീം
3-1 ഹോളണ്ടിന്റെ മൂന്നു ഗോളുകൾക്കും ചുക്കാൻ പിടിച്ചത് ഡെൻസിൽ ഡുംഫ്രീസ്
ദോഹ : ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി ഹോളണ്ടുകാർ.ഇന്നലെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഡച്ചുകാർ അവസാന എട്ടിലേക്ക് കയറിയത്.രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ഒന്ന് നേടുകയും ചെയ്ത വിംഗർ ഡെൻസിൽ ഡുംഫ്രീസാണ് ഓറഞ്ചുപടയുടെ വിസ്മയ വിജയത്തിന് വഴിയൊരുക്കിയത്. മെംഫിസ് ഡെപ്പേയും ഡേൽ ബ്ളിൻഡും ഓരോ ഗോൾ നേടിയപ്പോൾ ഹജി റൈറ്റാണ് അമേരിക്കയുടെ ഏക ഗോൾ നേടിയത്.
മത്സരത്തിന്റെ തുടക്കത്തിൽതന്നെ ആക്രമണത്തിന് മുതിർന്നത് അമേരിക്കയാണ്.കിക്കോഫിൽ നിന്ന് കിട്ടിയ പന്തുമായി മുന്നേറിയ ക്രിസ്റ്റ്യൻ പുലിസിച്ച് ബോക്സിലേക്ക് പാഞ്ഞുകയറി തൊടുത്ത ഷോട്ട് ഡച്ചുഗോളി നോപ്പർട്ട് കാലുകൊണ്ട് തട്ടിയകറ്റി. ആദ്യ സമയത്ത് പുലിസിച്ച് പലതവണ മുന്നോട്ടുകയറിവന്നെങ്കിലും അവസരങ്ങൾ കൃത്യമായി മുതലാക്കാൻ കഴിഞ്ഞില്ല. എന്നാൽ കിട്ടിയ ആദ്യ അവസരത്തിൽതന്നെ ഗോളടിച്ച് ഹോളണ്ട് എങ്ങനെയാണ് സ്കോർ ചെയ്യേണ്ടതെന്ന് കാട്ടിക്കൊടുത്തു.
അമേരിക്കൻ പ്രതിരോധത്തെ മനോഹരമായി കബളിപ്പിച്ചുകൊണ്ട് ഗോൾ മുഖത്തേക്ക് കടന്നുകയറിയ ഡച്ച്നിരയുടെ കൂട്ടായ്മയാണ് ആദ്യ ഗോളിൽ പ്രതിഫലിച്ചത്. ഇരുപതോളം പാസുകൾക്ക് ശേഷമായിരുന്നു ഗോൾ പിറന്നത്. പാസിംഗിനൊടുവിൽ ലഭിച്ച പന്ത് ഡുംഫ്രീസ് നേരേ മെംഫിസ് ഡെപ്പേയ്ക്ക് നൽകുകയായിരുന്നു. സമയം പാഴാക്കാതെ ഡെപ്പേ വലയിലേക്ക് തൊടുത്തു. ഈ ലോകകപ്പിലെ ഡെപ്പേയുടെ ആദ്യ ഗോളായിരുന്നു ഇത്.
17-ാം മിനിട്ടിൽ കോഡി ഗാപ്കോയുടെ ഭാഗത്തുനിന്ന് ഹോളണ്ടിന്റെ മറ്റൊരു നീക്കമുണ്ടായി. എന്നാൽ ഗാപ്കോയിൽനിന്ന് ലഭിച്ച പാസ് ബ്ളെൻഡ് ക്രോസ് ബാറിന് മുകളിലേക്ക് അടിച്ചുകളയുകയായിരുന്നു.
പിന്നീട് അധികം വേഗം എടുക്കാതെ കളി വരുതിയിൽ നിറുത്താനാണ് ഡച്ചുകാർ ശ്രമിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് അമേരിക്ക വീണ്ടും ചില നീക്കങ്ങൾ നടത്തി. തിമോത്തി വിയ്യയാണ് ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. തിമോത്തിയുടെ ഒരുഗ്രൻ ഷോട്ട് നോപ്പർട്ട് സേവ് ചെയ്യുകയും ചെയ്തു. അമേരിക്കൻ നീക്കങ്ങളെ കൃത്യമായി കൗണ്ടർ അറ്റാക്ക് നടത്തിയാണ് ഹോളണ്ട് മറുപടി നൽകിയത്.
ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഒരു ത്രോ ഇന്നിൽ നിന്ന് ഡുംഫ്രീസ് പന്തുമായി അമേരിക്കൻ പ്രതിരോധത്തെ വെട്ടിച്ച് മുന്നേറിയശേഷം ഡേലി ബ്ളെൻഡിന് മറിച്ചുനൽകുകയായിരുന്നു. ഇത് ലക്ഷ്യമിട്ട് മറുവശത്തുനിന്ന് ഓടിയെത്തിയ ബ്ളെൻഡ് കൃത്യമായി സ്കോർ ചെയ്തു.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ തുടർച്ചയായി അമേരിക്ക നടത്തിയ ശ്രമങ്ങളുടെ ഫലമാണ് 76-ാം മിനിട്ടിൽ ഗോളായി മാറിയത്. പകരക്കാരനായി ഇറങ്ങിയ യെഡ്ലിനിൽ നിന്ന് പുലിസിച്ചാണ് പന്തുവാങ്ങി റൈറ്റിന് ബോക്സിനുള്ളിൽ കൊടുത്തത്. അഞ്ചുമിനിട്ടിനകം ഇതിന് തിരിച്ചടി നൽകാൻ ഡെൻസൽ ഡുംഫ്രീസിന് കഴിഞ്ഞത് വഴിത്തിരിവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |