തീരുമാനം മന്ത്രിയും താരങ്ങളും തമ്മിലുള്ള മരത്തൺ ചർച്ചയ്ക്കൊടുവിൽ
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗീകപീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക മേൽനോട്ട സമിതിയെ നിയമിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. അന്വേഷണം അവസാനിക്കുന്നത് വരെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ബി.ജെ.പി എം.പി കൂടിയായ ബ്രിജ്ഭൂഷണെ മാറ്റി നിറുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ബ്രിജ്ഭൂഷൺ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജന്ദർ മന്ദിറിൽ സമരം നടത്തിയ ഗുസ്തി താരങ്ങളുടെ പ്രതിനിധികളും മന്ത്രിയും തമ്മിൽ നടത്തിയ ഇന്ന് പുലർച്ചെവരെ നീണ്ട മാരത്തൺ ചർച്ചയ്ക്കൊടുവിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. ഇതോടെ സമരം അവസാനിപ്പിക്കുന്നതായി താരങ്ങളുടെ പ്രതിനിധി ബജ്‌രംഗ് പൂനിയ അറിയിച്ചു. ചർച്ചയിൽ പങ്കെടുത്ത ബജ്‌രംഗ് പൂനിയ, രവി ദാഹിയ,വിനേഷ് ഫോഗാട്ട്, സാക്ഷി മാലിക്ക് എന്നിവരുൾപ്പെടെയുള്ള താരങ്ങളുടെ പ്രതിനിധികൾക്കൊപ്പം തന്റെ വസതിക്ക് മുന്നിൽ പുലർച്ചെ രണ്ട് മണിയോടെ വാർത്താ സമ്മേളനം വിളിച്ചാണ് മന്ത്രി ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.
ബ്രിജ്ഭൂഷണെതിരെയുള്ള ലൈംഗിക പീഡന ആരോപണവും സാമ്പത്തക ക്രമേക്കട്, അധികാരദുർവിനിയോഗം തുടങ്ങിയ ആരോപണങ്ങളെല്ലാം അന്വേഷിക്കാനുള്ള മേൽനോട്ട സമിതിയെ ഇന്ന് നിയമിക്കും. അന്വേഷണം നാലാഴ്ചയ്ക്കുള്ളിൽ പൂർത്തയാക്കണം. ഈ കാലയളവിൽ ബ്രിജ്ഭൂഷൺ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനിൽക്കും. ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾ നടത്തുന്ന ചുമതലയും മേൽനോട്ട സമിതിക്കായിരിക്കും. അന്വേഷണത്തിന് ശേഷമാകും മറ്റ് നടപടികൾ സ്വീകരിക്കുക. അന്വേഷണത്തോട് സഹകരിക്കുമെന്ന് ബ്രിജ്ഭൂഷൺ അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച രാത്രി മന്ത്രിയും താരങ്ങളുടെ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. തുടർന്നാണ് ഇന്ന് സന്ധ്യയോടെ രണ്ടാം വട്ട ചർച്ച മന്ത്രിയുടെ വസതിയിൽ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |