
ധാക്ക: രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് ബംഗ്ലാദേശ് കോടതി 21 വർഷത്തേക്ക് തടവുശിക്ഷ വിധിച്ചതായി റിപ്പോർട്ട്. മൂന്ന് അഴിമതികേസുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പുർബച്ചോളിലെ രാജുക് ന്യൂ ടൗൺ പദ്ധതിയിൽ പ്ലോട്ടുകൾ അനുവദിച്ചതിലെ ക്രമക്കേടുകൾ ആരോപിച്ചാണ് മൂന്ന് കേസുകളും ഫയൽ ചെയ്‌തിരിക്കുന്നത്. ഓരോ കേസിലും ഏഴ് വർഷം വീതമാണ് തടവ് വിധിച്ചിരിക്കുന്നത്. നിയമപരമായി അംഗീകരിച്ചതിനെക്കാൾ അധികം പ്ലോട്ടുകളാണ് അപേക്ഷകളൊന്നും നൽകാതെ ഷെയ്ഖ് ഹസീനയ്‌ക്ക് ലഭിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
ആഴ്‌ചകൾക്കു മുൻപ് ബംഗ്ലാദേശ് കുറ്റകൃത്യ ട്രൈബ്യൂണൽ ഷെയ്ഖ് ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയെന്ന കേസിൽ ഹസീന കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു വിധി. പിന്നാലെ ബംഗ്ലാദേശിൽ യുനുസ് സർക്കാർ സുരക്ഷ ശക്തമാക്കി.
ഹസീനയ്ക്ക് പുറമെ മുൻ ആഭ്യന്തര മന്ത്രി അസദുസമാൻ ഖാൻ കമാൽ, മുൻ ഐജിപി ചൗധരി അബ്ദുള്ള അൽ-മാമുൻ എന്നിവരും കേസിൽ കുറ്റക്കാരാണെന്ന് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു. 2024 ജൂലായ് - ഓഗസ്റ്റ് മാസങ്ങളിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ നടന്ന കൊലപാതകങ്ങൾ, പീഡനങ്ങൾ, തിരോധാനങ്ങൾ, തീവയ്പ്പുകൾ എന്നിവയിൽ മൂവരും ഉത്തരവാദികളാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ ഒരു ബംഗ്ളാദേശ് പ്രധാനമന്ത്രിക്കെതിരായുള്ള ആദ്യ ശിക്ഷാവിധിയാണിത്. വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ കഴിഞ്ഞവർഷം ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |