മലാബോ : മദ്ധ്യാഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയിൽ അതീവ അപകടകാരിയായ മാർബർഗ് വൈറസ് രോഗ ബാധയുടെ ആദ്യ കേസുകൾ സ്ഥിരീകരിച്ചു. കീഎൻറ്റം പ്രവിശ്യയിൽ ഒമ്പതോളം പേർ മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഏകദേശം 16 ഓളം പേരിൽ രോഗബാധ സംശയിക്കുന്നുണ്ട്. 200ലേറെ പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. നിലവിൽ ലോകാരോഗ്യ സംഘടനയുമായി ചേർന്ന് രാജ്യത്തെ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയെന്ന് അധികൃതർ പറയുന്നു.
അതേ സമയം, അയൽരാജ്യമായ കാമറൂണിൽ മാർബർഗ് എന്ന് സംശയിക്കുന്ന രണ്ട് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഇക്വറ്റോറിയൽ ഗിനിയോട് ചേർന്ന അതിർത്തി പ്രദേശമായ ഒലാംസിയിലാണ് കേസുകൾ കണ്ടെത്തിയത്. രോഗം ബാധിച്ചെന്ന് സംശയിക്കുന്ന രണ്ട് പേരുമായി സമ്പർക്കത്തിൽ വന്ന 42 പേരെ നിരീക്ഷണത്തിലാക്കി.
എബോളയ്ക്ക് സമാനമായി വവ്വാലുകളിൽ നിന്ന് പകരുന്ന മാർബർഗ് വൈറസ് ബാധയ്ക്ക് 88 ശതമാനം വരെ മരണനിരക്കാണുള്ളത്.
മാർബർഗ്
വവ്വാലുകളിൽ നിന്നോ വൈറസ് വാഹകരായ മറ്റ് മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് പടരുന്നു
1967ൽ ജർമ്മനിയിലെ മാർബർഗ് നഗരത്തിൽ വച്ച് ആദ്യമായി തിരിച്ചറിഞ്ഞു
മാർബർഗിലെ ഒരു ലബോറട്ടറിയിലേക്കെത്തിച്ച ആഫ്രിക്കൻ കുരങ്ങുകളിൽ നിന്നാണ് മനുഷ്യരിലേക്ക് പടർന്നത്
പിന്നീട് ആഫ്രിക്കയുടെ പല ഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കും പടരുന്നു
മാർബർഗ് വൈറസിനെതിരെ നിലവിൽ ചികിത്സയോ വാക്സിനോ ഇല്ലാത്തതിനാൽ വ്യാപനം തടയുക മാത്രമാണ് പോംവഴി
കഴിഞ്ഞ വർഷം ഘാനയിൽ മാർബർഗ് ബാധിച്ച് രണ്ട് പേർ മരിച്ചിരുന്നു
2004 - 2005 കാലയളവിൽ അംഗോളയിൽ വൈറസ് ബാധിച്ച 252 പേരിൽ 227 പേരും മരിച്ചിരുന്നു
ലക്ഷണങ്ങൾ
കടുത്ത പനി
തലവേദന
ശരീരവേദന
മസ്തിഷ്‌കജ്വരം
ഛർദ്ദി
രക്തസ്രാവം
നാഡീവ്യവസ്ഥയുടെ തകരാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |