വാഷിംഗ്ടൺ : അടുത്ത വർഷം നടക്കുന്ന യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡൊണാൾഡ് ട്രംപിന് പിന്തുണയുമായി ഭാര്യ മെലാനിയ. റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് ജനുവരിയിൽ തന്നെ പ്രചാരണങ്ങൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ മെലാനിയ ഇതുവരെ പ്രചാരണ പരിപാടികളിലൊന്നും ഔദ്യോഗികമായി പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ട്രംപിന് തന്റെ പിന്തുണയുണ്ടെന്നും അമേരിക്കയുടെ ഭാവിയ്ക്കായുള്ള പ്രതീക്ഷ പുനഃസ്ഥാപിക്കാനും രാജ്യത്തെ സ്നേഹത്താലും ശക്തിയാലും മുന്നോട്ട് നയിക്കാനും തങ്ങൾ ലക്ഷ്യമിടുന്നതായും മെലാനിയ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ട്രംപ് ഭരണകാലത്ത് മികച്ച വിജയം കൈവിച്ചയാളാണെന്നും അദ്ദേഹത്തിന് ഒരിക്കൽ കൂടി രാജ്യത്തെ സമൃദ്ധിയിലേക്കും മഹത്വത്തിലേക്കും നയിക്കാനാകുമെന്നും മെലാനിയ പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രഥമ വനിതയായി വീണ്ടും സേവനമനുഷ്ഠിക്കാനുള്ള അവസരം ലഭിച്ചാൽ കുട്ടികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മെലാനിയ വ്യക്തമാക്കി. കഴിഞ്ഞ വർഷം നവംബറിൽ മെലാനിയയുടെ സാന്നിദ്ധ്യത്തിലാണ് ട്രംപ് വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ അതിന് ശേഷം മെലാനിയയെ പ്രചാരണ പരിപാടികളിലൊന്നും കണ്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി ട്രംപിന്റെ പൊതുപരിപാടികളിലും മെലാനിയയുടെ അസാന്നിദ്ധ്യം ചർച്ചയായിരുന്നു.
ട്രംപും മെലാനിയയും തമ്മിൽ അകൽച്ചയിലാണെന്ന തരത്തിലെ വാർത്തകളും പ്രചരിച്ചിരുന്നു. അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ അശ്ളീല ചിത്ര താരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയെന്ന ക്രിമിനൽ കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് അടുത്തിടെ കോടതി കണ്ടെത്തിയിരുന്നു. മാനഭംഗക്കേസിൽ മുൻ മാദ്ധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ഇ. ജീൻ കാരളിന് ട്രംപ് 50 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഈ സംഭവങ്ങളിൽ മെലാനിയ പ്രതികരിച്ചിട്ടില്ല.
2020ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് കാമ്പെയിനിലും മെലാനിയ സജീവമായിരുന്നില്ല. 2005ലാണ് ട്രംപ് മൂന്നാമത്തെ ഭാര്യയായ മുൻ ഫാഷൻ മോഡൽ മെലാനിയയെ വിവാഹം കഴിച്ചത്. സ്ലോവേനിയക്കാരിയായ മെലാനിയ 1996 ലാണ് ന്യൂയോർക്കിലെത്തിയത്.
റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ മറ്റ് പ്രസിഡൻഷ്യൽ നോമിനികളിൽ നിന്ന് ട്രംപ് കടുത്ത മത്സരം നേരിട്ടേക്കുമെന്നാണ് വിലയിരുത്തൽ. സൗത്ത് കാരലൈന മുൻ ഗവർണറും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമായ നിക്കി ഹേലി, ആർക്കൻസോ ഗവർണർ എയ്‌സ ഹച്ചിൻസൺ തുടങ്ങിയവർ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞു.
ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസിലേക്കാണ് ഏവരും ഉറ്റുനോക്കുന്നതെങ്കിലും മത്സരിക്കുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേ സമയം, ഡെമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ പ്രസിഡന്റ് ജോ ബൈഡൻ മത്സരിക്കും. ഇതോടെ വീണ്ടും ബൈഡൻ - ട്രംപ് പോരാട്ടത്തിന് യു.എസ് സാക്ഷിയാകുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |