ടെൽ അവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രിയിലേക്ക് കടന്നുകയറി റെയ്ഡ് നടത്തി ഇസ്രയേൽ സൈന്യം. ചിലരെ കസ്റ്റഡിയിലെടുത്തെന്നും ആശുപത്രിക്കുള്ളിൽ വെടിവയ്പ് നടന്നെന്നും റിപ്പോർട്ടുണ്ട്. നൂറുകണക്കിന് രോഗികൾ കുടുങ്ങി. നിലവിൽ ഗാസയിൽ പ്രവർത്തനക്ഷമമായുള്ള ആശുപത്രികളിൽ ഏറ്റവും വലുതായ ഇവിടെ ഹമാസ് ഭീകരർ ഒളിവിലുണ്ടെന്നും വ്യക്തമായ തെളിവ് ലഭിച്ചതായും ഇസ്രയേൽ സൈന്യം അറിയിച്ചു. ഒക്ടോബർ 7ന് ഇസ്രയേലിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ബന്ദികളിൽ ചിലരെ ഹമാസ് ഇവിടെ പാർപ്പിച്ചിരുന്നെന്നും സൈന്യം പറയുന്നു. ഒരുപക്ഷേ, കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങൾ ഇവിടെയുണ്ടാകാമെന്നാണ് നിഗമനം. അതേസമയം, ഇസ്രയേൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുകയാണെന്ന് ഹമാസ് പ്രതികരിച്ചു. ആശുപത്രിയിൽ അഭയം തേടിയിരുന്ന ആയിരക്കണക്കിന് പേരെ ഇസ്രയേൽ ബലം പ്രയോഗിച്ച് പുറത്താക്കി. കഴിഞ്ഞ ഒറ്റ രാത്രി കൊണ്ട് ഈജിപ്ഷ്യൻ അതിർത്തിയിലുള്ള റാഫ നഗരത്തിലേക്ക് പലായനം ചെയ്തത് 2,000ത്തോളം പേരാണെന്നും ഹമാസ് വക്താവ് പ്രതികരിച്ചു. എന്നാൽ, രോഗികളെയും ജീവനക്കാരെയും നിർബന്ധിച്ച് ഒഴിപ്പിച്ചിട്ടില്ലെന്നും ആശുപത്രിയുടെ പ്രവർത്തനം തുടരുമെന്നും ഇസ്രയേൽ അറിയിച്ചു.
വെടിനിറുത്തൽ വേണം
ഇസ്രയേൽ ഗാസയിൽ അടിയന്തര വെടിനിറുത്തൽ നടപ്പാക്കണമെന്ന് കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവർ ആവശ്യപ്പെട്ടു. റാഫയിൽ ഏത് നിമിഷവും ഇസ്രയേലിന്റെ കരയാക്രമണം ഉണ്ടാകുമെന്ന ഭീതിക്കിടെയാണ് ആവശ്യം. നേരത്തെ ഫ്രാൻസ്, സ്പെയ്‌ൻ, അയർലൻഡ് എന്നിവരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഗാസയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പലായനം ചെയ്ത് എത്തിയതടക്കം 14 ലക്ഷത്തോളം ജനങ്ങളാണ് റാഫയിലുള്ളത്. മതിയായ ഭക്ഷണവും വെള്ളവുമില്ലാതെ പട്ടിണിക്കും പകർച്ചവ്യാധിക്കും നടുവിൽ ജീവിക്കുന്ന ഇവർക്ക് ഇനി പോകാൻ ഇടമില്ല. ഇതുവരെ 28,600ലേറെ പേരാണ് ഗാസയിൽ മരിച്ചത്.
മുന്നറിയിപ്പുമായി ഹിസ്ബുള്ള
ഇസ്രയേൽ വ്യോമാക്രമണത്തിൽ തെക്കൻ ലെബനനിൽ അഞ്ച് കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി ഹിസ്ബുള്ള ഭീകരർ. ബുധനാഴ്ച രാത്രിയാണ് ഹിസ്ബുള്ള കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ചത്. ഹമാസിന്റെ സഖ്യ കക്ഷികളായ ഹിസ്ബുള്ളക്കെതിരെ കഴിഞ്ഞ നാല് മാസമായി ഇസ്രയേൽ ആക്രമണം തുടരുന്നുണ്ടെങ്കിലും സാധാരണക്കാർക്കിടെയിൽ ഇത്രയധികം ആൾനാശമുണ്ടാകുന്നത് ആദ്യമാണ്.
ഹമാസ് തലവൻ ടണലിൽ
ഒക്ടോബർ 7ന് ഇസ്രയേലിൽ നടന്ന ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ഗാസയിലെ ഹമാസ് തലവൻ യഹ്യാ സിൻവാറിന്റേതെന്ന് കരുതുന്ന വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ. ഇയാളും കുടുംബാംഗങ്ങളും ഗാസയിലെ ഭൂഗർഭ ടണലിലൂടെ നടന്നുനീങ്ങുന്ന ദൃശ്യമാണ് പുറത്തായത്. വീഡിയോയിൽ മുഖം വ്യക്തമല്ലെങ്കിലും എ.ഐയുടെ സഹായത്തോടെ യഹ്യാ തന്നെയാണെന്ന് തിരിച്ചറിഞ്ഞെന്ന് ഇസ്രയേൽ സൈന്യം പറയുന്നു. സൈന്യം അടുത്തിടെ കണ്ടെത്തിയ ഹമാസിന്റെ നിരീക്ഷണ ക്യാമറയിൽ നിന്നാണ് ദൃശ്യം ലഭിച്ചത്. ഭീകരാക്രമണത്തിന് ശേഷം ഒളിവിൽ പോയ 61കാരനായ ഇയാൾ തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ജീവനോടെയോ അല്ലാതെയോ യഹ്യായെ ഉടൻ പിടികൂടുമെന്ന് ഇസ്രയേൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |