ന്യൂഡൽഹി: വ്യവസായികളായ അദാനിക്കും അംബാനിക്കുമെതിരെ നിരന്തരം ആരോപണമുന്നയിച്ച കോൺഗ്രസും രാഹുൽ ഗാന്ധിയും ഇപ്പോൾ മൗനം പാലിക്കുന്നത് അവരിൽ നിന്ന് കള്ളപ്പണം വാങ്ങിയിട്ടാണോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു. തെലങ്കാനയിലെ കരിമ്പൂർ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ രാജകുമാരൻ ) വർഷങ്ങളായി അഞ്ച് വ്യവസായികളെക്കുറിച്ചാണ് സംസാരിച്ചത്. പിന്നീടത് അംബാനിയെയും അദാനിയെയും കുറിച്ച് മാത്രമായി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ അതും നിർത്തി. അവർ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ടെമ്പോയിൽ ലോഡ് കണക്ക് കറൻസി കൊണ്ടുവന്നോ. എത്ര കള്ളപ്പണം കിട്ടിയെന്ന് രാജകുമാരനും കോൺഗ്രസും വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംവരണത്തിൽ കോൺഗ്രസ് പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. അയോദ്ധ്യ ക്ഷേത്രനിർമ്മാണം നിർത്താനും സുപ്രീംകോടതി വിധി മറികടക്കാനും കോൺഗ്രസ് ഗൂഢാലോചന നടത്തി. അയോദ്ധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തിയത് കോൺഗ്രസിന്റെ മുൻ വിശ്വസ്തനാണെന്നും ആചാര്യ പ്രമോദ് കൃഷ്ണയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.
അതേസമയം മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി അടച്ചിട്ട മുറിയിൽ മാത്രം പറയാറുള്ള അംബാനി,അദാനി പേരുകൾ ആദ്യമായാണ് പരസ്യമായി പറയുന്നതെന്ന് രാഹുൽ പരിഹസിച്ചു. മോദി ഭയന്നോ. അവർ പണം ടെമ്പോയിലാണ് കൊണ്ടുവരുന്നതെന്ന് മോദിക്ക് എങ്ങനെ അറിയാം. നേരിട്ടുള്ള അനുഭവമാണോ. വ്യവസായികളുടെ അടുത്തേക്ക് കേന്ദ്ര ഏജൻസികളെ അയയ്ക്കാൻ രാഹുൽ വെല്ലുവിളിച്ചു. ബി.ജെ.പി 22 കോടിപതികളെയുണ്ടാക്കി. കോൺഗ്രസ് കോടിക്കണക്കിന് കോടിപതികളെ സൃഷ്ടിക്കും. വ്യവസായികൾക്ക് ബി.ജെ.പി നൽകിയ പണം നാട്ടിലെ പാവപ്പെട്ടവർക്ക് വിതരണം ചെയ്യുമെന്നും രാഹുൽ പറഞ്ഞു. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |