വാഷിംഗ്ടൺ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്കുള്ള പാരിതോഷികം 2.5 കോടി ഡോളറായി ഉയർത്തി യു.എസ്. മുമ്പ് 1.5 കോടി ഡോളറായിരുന്നു. മഡുറോയുടെ പേരിൽ ആരോപിക്കപ്പെടുന്ന മയക്കുമരുന്ന് കടത്ത്, അഴിമതി കുറ്റങ്ങൾ മുൻനിറുത്തിയാണ് നീക്കം. മൂന്നാം തവണയും മഡുറോ പ്രസിഡന്റായി അധികാരമേറ്റതിനിടെയാണ് യു.എസിന്റെ പ്രഖ്യാപനം. ആഭ്യന്തര മന്ത്റി ഡയസ്‌ഡാഡോ കാബെല്ലോയുടെ അറസ്‌റ്റിന് സഹായിക്കുന്നവർക്കും യു.എസ് ഇതേ തുക പ്രഖ്യാപിച്ചിട്ടുണ്ട്.
2020ൽ മഡുറോയ്ക്കും വെനസ്വേലയിലെ ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ യു.എസ് 'മയക്കുമരുന്ന് ഭീകരത"കുറ്റം ചുമത്തിയിരുന്നു. ഇവർ യു.എസിലേക്ക് കൊക്കെയ്ൻ ഒഴുക്കുന്നെന്നും അമേരിക്കക്കാരുടെ ആരോഗ്യത്തെ തകർക്കാനുള്ള ആയുധമായി മയക്കുമരുന്നിനെ ഉപയോഗിക്കുന്നെന്നും യു.എസ് ആരോപിച്ചിരുന്നു. ആരോപണങ്ങൾ മഡുറോ നിഷേധിച്ചിരുന്നു.
ബ്രിട്ടനും കാനഡയും യൂറോപ്യൻ യൂണിയനും വെനസ്വേലയിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലായിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ വെനസ്വേലയിലെ പ്രതിപക്ഷവും യു.എസ് അടക്കം പാശ്ചാത്യ രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. ഫലത്തിൽ കൃത്രിമത്വം കാട്ടിയെന്ന് വ്യാപക ആരോപണം ഉയർന്നിരുന്നു. 2013ൽ ഹ്യൂഗോ ചാവേസിന്റെ മരണത്തിന് പിന്നാലെയാണ് വൈസ് പ്രസിഡന്റായിരുന്ന മഡുറോ അധികാരത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |