വാഷിംഗ്ടൺ: അമേരിക്കയുടെ അതീവ രഹസ്യ ബഹിരാകാശ നിരീക്ഷണ സ്ഥാപനമായ നാഷണൽ റീക്കണൈസൻസ് ഓഫിസിന്റെ ചാര ഉപഗ്രഹമായ എൻ.ആർ.ഒ.എൽ – 82നെ വമ്പൻ റോക്കറ്റായ ഡെൽറ്റ ഫോർ ചൊവ്വാഴ്ച രാത്രി ബഹിരാകാശത്തെത്തിച്ചു. യുണൈറ്റഡ് ലോഞ്ച് അലയൻസാണ് റോക്കറ്റ് നിർമ്മിച്ചത്. ഉപഗ്രഹത്തിന്റെ ദൗത്യം അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. കാലിഫോർണിയയിലെ വാൻഡെൻബർഗ് എയർഫോഴ്സ് ബേസിലെ സ്പേസ് ലോഞ്ച് കോപ്ലെക്സ് 6ൽ നിന്നാണ് വിക്ഷേപണം നടന്നത്. വിക്ഷേപണം വിജയകരമായി പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു.
മെൻ ഇൻ ബ്ലാക്ക്
വാർത്തകളിൽ നിന്നെല്ലാം ഒഴിഞ്ഞ് രഹസ്യമായി പ്രവർത്തിക്കാനാണ് അമേരിക്കൻ പ്രതിരോധ വകുപ്പിന് കീഴിലുള്ള എൻ.ആർ.ഒയ്ക്ക് ഇഷ്ടം. ഗൂഢാലോചന സിദ്ധാന്തങ്ങളിലൂടെയും സിനിമകളിലൂടെയും പ്രശസ്തമായ മെൻ ഇൻ ബ്ലാക്ക് എന്ന സംഘടന ഇവർ തന്നെയാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഡാൻ ബ്രൗണിന്റെ പ്രശസ്ത നോവലായ ഡിസപ്ഷൻ പോയിന്റിലും എൻ.ആർ.ഒയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
രഹസ്യ പ്രവർത്തനങ്ങൾ
1992 വരെ ഇങ്ങനെയൊരു സംഘടനയുണ്ടെന്ന് അമേരിക്ക അംഗീകരിച്ചിരുന്നില്ല.
ബഹിരാകാശത്തു സ്ഥാപിച്ചിട്ടുള്ള ഉപഗ്രഹങ്ങളുടെ സഹായത്താൽ ചിത്രങ്ങളും വളരെ സെൻസിറ്റീവായ വിവരങ്ങളും പകർത്തി യു.എസ് സർക്കാരിനും ബന്ധപ്പെട്ട ഏജൻസികൾക്കും നൽകുന്നതാണ് പ്രധാനദൗത്യം.
1960ലാണ് എൻ.ആർ.ഒ പ്രവർത്തനം ആരംഭിക്കുന്നത്. കൊറോണ പ്രോഗ്രാം എന്നായിരുന്നു എൻ.ആർ.ഒയുടെ ആദ്യ ഉപഗ്രഹസംവിധാനത്തിന്റെ പേര്. 1960 - 95 കാലഘട്ടത്തിലാണ് ഇതുണ്ടായിരുന്നത്. സാറ്റലൈറ്റ് ക്യാമറകളിൽ നിന്നുള്ള ചിത്രങ്ങൾ ട്രാൻസ്മിറ്റ് ചെയ്യാനുള്ള സംവിധാനം വികസിച്ചിട്ടില്ലാത്തത് മൂലം എടുക്കുന്ന ചിത്രങ്ങളുടെ ഫിലിം റോളുകൾ ക്യാപ്സ്യൂളുകളിലാക്കി താഴേക്കിടുകയും അവ വ്യോമസേനാവിമാനങ്ങൾ ഉപയോഗിച്ചു പിടിക്കുകയുമായിരുന്നു അക്കാലത്തെ പതിവ്.
പിന്നീട് ആർഗൺ എന്ന ഉപഗ്രഹസംവിധാനം ഉപയോഗിച്ച് അവർ 7 മാപ്പിംഗ് ദൗത്യങ്ങൾ വിജയകരമായി നടത്തി.
150 ൽ അധികം ഉപഗ്രഹങ്ങളെ സംഘടന ബഹിരാകാശത്തേക്കയച്ചു. ഇവ നൽകുന്ന ഉപഗ്രഹവിവരങ്ങൾ ഇന്ന് അമേരിക്കൻ സൈന്യത്തിനടക്കം നിർണായകമാണ്. കഴിഞ്ഞ 40 വർഷത്തിനിടെ അവർ നടത്തിയ യുദ്ധങ്ങളിലെല്ലാം എൻ.ആർ.ഒയുടെ വിവരങ്ങൾ സഹായകമായിട്ടുണ്ട്.
നൂതന സാങ്കേതികവിദ്യ
ഏറ്റവും നൂതനമായ സാങ്കേതികവിദ്യയുടെ ബലത്തിലാണ് എൻ.ആർ.ഒ പ്രവർത്തിക്കുന്നത്.1980ൽ തന്നെ ടാങ്കുകളെയും മറ്റും കൃത്യമായി ലൊക്കേറ്റ് ചെയ്യാൻ സാധിക്കുന്ന സാങ്കേതികവിദ്യ എൻ.ആർ.ഒയുടെ കൈവശമുണ്ടായിരുന്നു.
2012ൽ എൻ.ആർ.ഒ നാസയ്ക്ക് ഉപയോഗിക്കാതെ വച്ചിരുന്ന രണ്ട് ടെലിസ്കോപുകൾ സംഭാവനയായി നൽകി. ഇവയുടെ ശേഷി പരിശോധിച്ച നാസ ഞെട്ടിപ്പോയി. വിശ്വവിഖ്യാതമായ ഹബ്ബിൾ ടെലിസ്കോപ്പിനേക്കാൾ ശേഷിയുള്ളവയായിരുന്നു അവ.
വിപുലമായ പ്രവർത്തന മേഖല
കോടിക്കണക്കിനു രൂപ ബഡ്ജറ്റിൽ പ്രവർത്തിക്കുന്ന എൻ.ആർ.ഒയ്ക്ക് അതിവിപുലമായ പ്രവർത്തനമേഖലകളുണ്ട്. ലോകത്തെ നല്ലൊരു ശതമാനം മുങ്ങിക്കപ്പലുകളെപ്പോലും ഇവർ നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം, ചൈനയ്ക്കും ഇറാക്കിനും ഉപഗ്രഹരഹസ്യങ്ങൾ കൈമാറാൻ ശ്രമിച്ചതിന് 2001ൽ ബ്രയാൻ റിഗൻ എന്ന ഉദ്യോഗസ്ഥൻ അറസ്റ്റിലായതു സംഘടനയെ വിവാദത്തിലാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |