മുംബയ്:കൊവിഡ് മുക്തരായ 8 പേർ മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് (Mucormycosis) ബാധിച്ച് മരണമടഞ്ഞുവെന്ന് വെളിപ്പെടുത്തി സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡി.എം.ഇ.ആർ) ഡയറക്ടർ ഡോ.തത്യാറാവു ലഹാനെ. നിലവിൽ 200 പേർ ചികിത്സയിലാണെന്നും റിപ്പോർട്ടുണ്ട്. കൊവിഡ് ഭേദമായാലും പ്രതിരോധശേഷി ദുർബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു കാരണമാകുന്നു.
മ്യൂകോർ എന്ന ഫംഗസാണ് മ്യൂകോർമൈകോസിസ് രോഗത്തിന് കാരണമെന്നും തണുത്ത പ്രതലത്തിലാണ് ഇവ കണ്ടുവരുന്നതെന്നും നിതി ആയോഗ് അംഗം വി.കെ.പോൾ പറഞ്ഞു. കൊവിഡ് രോഗിയ്ക്ക് ഓക്സിജൻ നൽകുമ്പോൾ അതിലെ ഹ്യുമിഡിഫയറിൽ അടങ്ങിയ വെള്ളം അണുബാധ ഉണ്ടാകാനുള്ള സാഹചര്യം വർദ്ധിപ്പിക്കുന്നതാണ് ഫംഗസ് ബാധയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഫംഗസ് വളരെ വേഗം രോഗികളെ ബാധിക്കുകയും വ്യാപിക്കുകയും ചെയ്യുമെന്ന് ഡോ. ലഹാനെ മുന്നറിയിപ്പ് നൽകി. ഇത് തലച്ചോറിനെ ബാധിച്ചാൽ മരണത്തിന് കാരണമാകുന്നു. ഈ അവസരത്തിൽ രോഗിയുടെ ഒരു കണ്ണ് എടുത്തു കളഞ്ഞാൽ ജീവൻ നിലനിറുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലാക്ക് ഫംഗസ് അന്ധതയ്ക്കും കാരണമാകാറുണ്ട്. ഈ രോഗം ബാധിച്ചവർക്ക് 21 ദിവസത്തേക്ക് ഒരു പ്രത്യേക കുത്തിവയ്പ്പ് നൽകേണ്ടതുണ്ട്. എന്നാൽ ഇതിന്റെ ചെലവ് പ്രതിദിനം 9000 രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സൂററ്റിലും കൊവിഡ് മുക്തരിൽ ഇതേ രോഗം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
@ലക്ഷണങ്ങൾ
കണ്ണുവേദന, മുഖത്തുണ്ടാകുന്ന വീക്കം, തലവേദന, പനി, മൂക്കടപ്പ്, കാഴ്ചക്കുറവ്
@കൂടുതലായി ബാധിക്കുന്നത്
പ്രതിരോധശേഷി കുറഞ്ഞവർ, പ്രമേഹ രോഗികൾ, അവയവമാറ്റം നടത്തിയവർ എന്നിവരിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |