ലണ്ടൻ:1995 ലെ ബി.ബി.സി അഭിമുഖത്തെ തുടർന്നാണ് ഡയാന രാജകുമാരിയും ചാൾസ് രാജകുമാരനും തമ്മിലുള്ള ബന്ധം ഉലഞ്ഞതെന്ന ആരോപണവുമായി മക്കളായ വില്യമും ഹാരിയും. അഭിമുഖത്തിന് ഡയാനയെ പ്രേരിപ്പിച്ചതിന് പിന്നിൽ അവതാരകനായ മാർട്ടിൻ ബഷീറിന്റെ വഞ്ചന നിറഞ്ഞ ഇടപെടൽ ഉണ്ടായെന്നും ഇരുവരും ആരോപിച്ചു. തെറ്റായ രേഖകളിലൂടെയാണ് അഭിമുഖത്തിന് ഡയാനയെ പ്രേരിപ്പിച്ചത് എന്ന് ബി.ബി.സിയുടെ തന്നെ സ്വതന്ത്ര അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണിത്. തെറ്റായ ബാങ്ക് രേഖകൾ ഹാജരാക്കി ഡയാനയുമായി അടുത്ത ബന്ധമുള്ളവരെ ഉപയോഗിച്ച് അവരുടെ പ്രവൃത്തികൾ നിരീക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ ശ്രമിക്കുന്നതായി ഡയാനയെ ബഷീർ തെറ്റിദ്ധരിപ്പിച്ചെന്ന് റിപ്പോർട്ടിലുണ്ട്.
ഭ്രാന്ത് പിടിപ്പിക്കുന്ന ഈ പരിപാടി ഇനിയൊരിക്കലും സംപ്രേഷണം ചെയ്യരുത് എന്നാണ് എന്റെ ഉറച്ച അഭിപ്രായം. ഇതിലൂടെ വർഷങ്ങളായി നുണക്കഥകളാണ് പ്രചരിപ്പിച്ചത്. ബി.ബി.സി അടക്കം അഭിമുഖത്തെ വിൽപനച്ചരക്കാക്കി - വില്യം പറഞ്ഞു.
ദാമ്പത്യത്തിലെ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്ന അഭിമുഖം അമ്മയ്ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും അഭിമുഖം നടത്താൻ തെറ്റായ രേഖകൾ സംഘടിപ്പിച്ചെന്നും വില്യം കുറ്റപ്പെടുത്തി. അഭിമുഖം സംപ്രേഷണം ചെയ്ത് ഒരു കൊല്ലത്തിന് ശേഷം ഡയാന - ചാൾസ് ദമ്പതികൾ വേർപിരിഞ്ഞു. പിന്നീട്, 36ാം വയസ്സിൽ കാറപകടത്തിൽ ഡയാന മരണമടഞ്ഞു.സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആദ്യ ഘട്ടമാണ് ബി.ബി.സിയുടെ റിപ്പോർട്ടെന്ന് ഹാരി അഭിപ്രായപ്പെട്ടു.
ഞാൻ ചെയ്തത് തെറ്റാണ്. എന്റെ ബുദ്ധിമോശമാണ് അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്. വളരെയധികം ഖേദിക്കുന്നു. എന്നാൽ അഭിമുഖത്തിൽ പങ്കെടുക്കാനുള്ള തീരുമാനം ഡയാനയുടേത് മാത്രമായിരുന്നു. ആ അഭിമുഖം നടത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു - മാർട്ടിൻ ബഷീർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |