വാഷിംഗ്ടൺ: അമേരിക്കയിലെ പ്രധാന മിലിട്ടറി അക്കാഡമികളിലൊന്നായ വിർജീനിയ മിലിട്ടറി ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിപ്പോര്‍ട്ട്. വംശീയതയും ലൈംഗിക ഉപദ്രവമടക്കമുള്ള ലിംഗ വിവേചനവും നിറുത്തലാക്കാനോ അതേക്കുറിച്ച് പരിശോധന നടത്താനോ സ്ഥാപനത്തിനായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വിർജീനിയയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം ബാൺസ് ആൻഡ് തോൺബർഗാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സ്ഥാപനത്തിൽ ന്യൂനപക്ഷങ്ങൾ ആശങ്കാജനകമായ അന്തരീക്ഷത്തിലാണ് കഴിയേണ്ടി വരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
@ ലൈംഗികാതിക്രമം വർദ്ധിക്കുന്നു
റിപ്പോർട്ടിന്റെ ഭാഗമായി നടത്തിയ സർവേയിൽ അക്കാഡമിയിലെ 16 ശതമാനം സ്ത്രീ കേഡറ്റുകളും ലൈംഗികാതിക്രമത്തിന് ഇരയായവരാണെന്ന് കണ്ടെത്തി. ആകെയുള്ള കേഡറ്റുകളിൽ 63 ശതമാനം പേരും സുഹൃത്തുക്കളായ ആൺകുട്ടികളും പെൺകുട്ടികളും അക്കാഡമിക്കുള്ളിൽ ലൈംഗികാതിക്രമം നേരിട്ടതിന്റെ അനുഭവങ്ങൾ തങ്ങളോട് പങ്കുവച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.
ഇത്തരം സംഭവങ്ങളിൽ നടപടി സ്വീകരിക്കുന്നതിൽ അക്കാഡമി അധികൃതർ പരാജയമാണെന്നും കേഡറ്റുകൾ സർവേയിൽ അറിയിച്ചു. അതുകൊണ്ട് കൂടിയാണ് ആക്രമണങ്ങൾ തുടരുന്നതെന്നും ഇവർ പറയുന്നു. വംശീയവിവേചനപരവും സ്ത്രീവിരുദ്ധവുമായ സംസ്‌കാരമാണ് ഇവിടെ നിലനിൽക്കുന്നതെന്നും ഇത് ഗുരുതരമായ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും റിപ്പോർട്ടിൽ നിരീക്ഷിക്കുന്നു.
@ മിലിട്ടറി നടപടി എടുക്കണെന്ന് ബൈഡൻ
നേരത്തെ തന്നെ യു.എസ് മിലിട്ടറിയിൽ വംശീയതയും സ്ത്രീവിരുദ്ധതയും തീവ്രമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലൈംഗികാതിക്രമ കേസുകളിൽ നടപടികൾ സ്വീകരിക്കാനുമുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണെന്നും മിലിട്ടറി അറിയിച്ചിരുന്നു. ലൈംഗികാതിക്രമ പരാതികളിൽ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട മിലിട്ടറിയുടെ നയങ്ങൾ പുനഃപരിശോധിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു.
പട്ടാളത്തിൽ ലൈംഗികാതിക്രമങ്ങൾ ക്രമാതീതമായി വർദധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിന് പരിഹാരം കാണാൻ ശ്രമിക്കണമെന്നും ബൈഡൻ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |