സെന്റ് ജോൺസ്: ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ ഡോമിനിക്കൻ കോടതി തള്ളി. നീല ടീ ഷർട്ടും കടുംനീല ഷോർട്സും ധരിച്ച് വീൽചെയറിലാണ് ചോക്സി കോടതിയിലെത്തിയത്. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചു എന്ന കേസിലാണ് ജാമ്യം നിഷേധിച്ചത്. ചോക്സി അനധികൃതമായി പ്രവേശിച്ചതല്ലെന്നും അദ്ദേഹത്തെ ഹണി ട്രാപ്പിന്റെ ഭാഗമായി തട്ടിക്കൊണ്ടു വന്നതാണെന്നും അഭിഭാഷകർ വാദിച്ചു. സമാനകേസിൽ ഡൊമിനിക്കയിൽ നിരവധിപ്പേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അതിനാൽ ചോക്സിക്കും ജാമ്യം വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. ഇന്റർപോളിന്റെ റെഡ് നോട്ടീസുള്ള വ്യക്തിയാണ് ചോക്സി. ചോക്സിയെ വിട്ടുനൽകണമെന്ന് ഇന്ത്യയും അറിയിച്ചിട്ടുണ്ട്. ഇന്ത്യയുമായി ആന്റിഗ്വ കുറ്റവാളി കൈമാറ്റക്കരാറിൽ ഒപ്പുവച്ചിട്ടില്ലാത്തതിനാൽ ഡൊമിനിക്കയിൽ നിന്ന് ചോക്സിയെ നേരിട്ട് ഇന്ത്യയ്ക്ക് കൈമാറണമെന്നാണ് ആന്റിഗ്വൻ സർക്കാരിന്റെ നിലപാട്.
ചോക്സിയുടെ പേരിലുള്ള ഹേബിയസ് കോർപ്പസ് ഹർജി ഇന്ന് കോടതി പരിഗണിക്കും.
ഭർത്താവിനെ തട്ടിക്കൊണ്ടു പോയതാണെന്നും അദ്ദേഹത്തിന്റെ കാമുകിയെന്ന് പറയുന്ന ബാർബറ ജറാബിക്ക എന്ന യുവതി ഇപ്പോൾ എവിടെയാണെന്ന് ആർക്കെങ്കിലും അറിയുമോയെന്നും ചോക്സിയുടെ ഭാര്യ പ്രീതി ചോദിച്ചു. കേസിൽ പ്രീതി ചോക്സി ആദ്യമായാണ് പ്രതികരിക്കുന്നത്.
ഭർത്താവിനോട് ഞാൻ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ശാരീരികമായും മാനസികമായും ഏറെ ഉപദ്രവങ്ങൾ സഹിക്കേണ്ടി വന്നു. ആന്റിഗ്വ അദ്ദേഹത്തിന് ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്നും അവിടെ നിന്ന് മാറി നിൽക്കേണ്ട ഒരു സാഹചര്യവും ഇല്ലാത്തതിനാൽ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായും പ്രീതി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |