മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഉത്തരവാദിത്ത ബോധമുള്ള നേതാക്കൻമാരാണെന്നും ഇരു രാജ്യങ്ങളും തമ്മിലുളള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുവരും പ്രാപ്തരാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഇരുവർക്കും ഇടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു വിദേശ ശക്തിയുടേയും ഇടപെടൽ ആവിശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ, യു.എസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിനെ പുടിൻ വിമർശിച്ചു. ഏതെങ്കിലും രാഷ്ട്രം ഒരു കൂട്ടായ്മയിൽ ചേരുന്നതിനെ പറ്റിയോ മറ്റു രാജ്യങ്ങളുമായുള്ള സഹകരണ ബന്ധത്തെ പറ്റിയോ അഭിപ്രായം പറയാൻ റഷ്യ ഉദ്ദേശിക്കുന്നില്ലെങ്കിലും രാജ്യങ്ങളുമായി ബന്ധം വളർത്തിയെടുക്കുന്നത് മറ്റുളളവരുമായി ശത്രുത വളർത്തിയെടുക്കുന്നത് ലക്ഷ്യമാക്കിക്കൊണ്ടാകരുതെന്നും പുടിൻ അഭിപ്രായപ്പെട്ടു. ക്വാഡ് കൂട്ടായ്മയെ കുറിച്ചും ഇതിൽ ഇന്ത്യയുടെ പങ്കാളിത്തത്തെപ്പറ്റിയുമുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന ഇടപെടലിന്റെ പശ്ചാത്തലത്തിൽ രൂപം കൊണ്ട ക്വാഡ് സഖ്യത്തെ ചൈന രൂക്ഷമായി വിമർശിച്ചിരുന്നു.
ഇന്ത്യ - ചൈന ബന്ധത്തിൽ ചില പ്രശ്നങ്ങളുണ്ടെന്ന് അറിയാം, പക്ഷേ അയൽ രാജ്യങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാകുന്നത് സർവ സാധാരണയാണ്. ഇന്ത്യൻ പ്രധാനമന്ത്രിയുടെയും ചൈനീസ് പ്രസിഡന്റിന്റെയും മനോഭാവം എനിക്കറിയാം. അവർ വളരെ ഉത്തരവാദിത്തമുള്ളവരും പരസ്പരം ബഹുമാനിക്കുന്നവരുമാണ്. അതിനാൽ തങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന ഏതു പ്രശ്നത്തിനും പരിഹാരം കണ്ടെത്താൻ ഇരുവർക്കും കഴിയുമെന്ന് താൻ വിശ്വസിക്കുന്നതായും പുടിൻ പറഞ്ഞു.
മേയ് 5 ന് ഗാൽവാൻ താഴ്വരയിൽ നടന്ന സംഘർഷത്തിൽ ഇരുഭാഗത്തും നിരവധി സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ - ചൈന ബന്ധം വഷളായത്. സംഭവം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും അതിർത്തിയിലെ സ്ഥിതിഗതികളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
ഇന്ത്യയുമായുളള റഷ്യയുടെ പങ്കാളിത്തത്തിലും മോസ്‌കോയും ബെയ്ജിംഗും തമ്മിലുളള ബന്ധത്തിലും വൈരുദ്ധ്യങ്ങൾ ഒന്നുമില്ലെന്നും പുടിൻ പ്രസ്താവിച്ചു.
ചൈനയുമായുള്ള റഷ്യയുടെ അടുത്ത സൗഹൃദം ഇന്ത്യയുമായുള്ള റഷ്യയുടെ ബന്ധത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള റഷ്യയുടെ ബന്ധം ഉറച്ച വിശ്വാസത്തിലധിഷ്ഠിതമാണെന്നും സമ്പദ് വ്യവസ്ഥ, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |