റിയാദ്: ഇന്ത്യയിൽ വ്യാപകമായി വിതരണം ചെയ്യുന്ന കൊവിഷീൽഡിന് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി.നിലവിൽ സൗദിയിൽ അംഗീകാരമുള്ള വാക്സിനുകളിലൊന്നായ ഓക്സ്‌ഫോഡ് അസ്ട്രസെനക വാക്സിന് സമാനമാണ് ഇന്ത്യയിൽ നൽകുന്ന കൊവിഷീൽഡ് വാക്സിനെന്ന് സൗദി അധികൃതർ അംഗീകരിക്കുകയായിരുന്നു. സൗദിയിലെ ഇന്ത്യൻ എംബസിയാണ് പ്രവാസികൾക്ക് ആശ്വാസം പകരുന്ന ഈ വാർത്ത പുറത്തുവിട്ടത്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള വാക്സിനുകളിൽ ഏതെങ്കിലുമൊന്ന് സ്വീകരിച്ചെത്തുന്നവർക്ക് രാജ്യത്ത് ക്വാറന്റൈൻ വേണ്ടെന്ന് കഴിഞ്ഞ ദിവസം സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു.
നിലവിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് വിലക്കുണ്ടെങ്കിലും മറ്റ് രാജ്യങ്ങൾ വഴി ഇന്ത്യക്കാർ സൗദിയിൽ എത്തിച്ചേരുന്നുണ്ട്. ഇതോടെ കൊവിഷീൽഡ് വാക്സിനെടുത്ത് ഇവിടെയെത്തുന്ന ഇന്ത്യൻ പ്രവാസികൾക്ക് ക്വാറന്റൈൻ ഇല്ലാതെ സൗദിയിൽ പ്രവേശിക്കാൻ വഴിയൊരുങ്ങും.
അസ്ട്രസെനകയുമായി സഹകരിച്ച് ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന വാക്സിന് കൊവിഷീൽഡ് എന്ന വ്യത്യസ്ത പേരായതിനാൽ ഇതിന്സൗദിയിൽ അംഗീകാരമുണ്ടായിരുന്നില്ല.
തുടർന്ന് കേന്ദ്രസർക്കാർ പ്രതിനിധികൾ സൗദി ആരോഗ്യ മന്ത്രാലയുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് അസ്ട്രസെനകയും കൊവിഷീൽഡും തുല്യമാണെന്ന് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാക്സിനുകൾക്ക് പുറമെ, ഫൈസർ, മൊഡേണ, ജോൺസൺ ആന്റ് ജോൺസൺ എന്നിവയ്ക്കാണ് സൗദിയിൽ അംഗീകാരം.
കൊവാക്സിനും സ്പുട്നിക് വാക്സിനുമെടുത്ത ഇന്ത്യൻ വിദ്യാർത്ഥികൾ റീവാക്സിനേറ്റ് ചെയ്യണമെന്ന് അമേരിക്കൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്ന് കോവാക്സിനോ റഷ്യയുടെ സ്പുട്നിക് വാക്സിനോ എടുത്ത വിദ്യാർത്ഥികളോട് വീണ്ടും വാക്സിനെടുക്കാനാവശ്യപ്പെട്ട് അമേരിക്കയിലെ കോളേജുകളും സർവകലാശാലകളും. ഈ രണ്ട് വാക്സിനുകളും ലോകാരോഗ്യ സംഘടന ഇതുവരെ അംഗീകരിച്ചിട്ടില്ല, അതിനാലാണ് യു.എസ് കോളേജുകളിലും സർവകലാശാലകളിലും അടുത്ത സെമസ്റ്റർ ആരംഭിക്കുന്നതിന് മുമ്പ് അംഗീകാരമുള്ള മറ്റ് വാക്സിനുകൾ കുത്തിവയ്ക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നത്. ഈ വാക്സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച വിവരങ്ങളുടെ അഭാവം മൂലമാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാദം.
മൂന്ന് വയസിനു മേൽ പ്രായമുള്ള കുട്ടികളിൽ വാക്സിനെടുക്കാൻ അനുമതി നല്കി ചൈന
ബീജിംഗ്: മൂന്നിനും 17നുമിടയിൽ പ്രായമുള്ള കുട്ടികളിൽ കൊറോണ വാക് എന്ന കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതായി ചൈന അറിയിച്ചു. ചൈനീസ് കമ്പനിയായ സിനോവാക് നിർമിച്ച വാക്സിനായ കൊറോണവാകിന് കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച വിവരം സിനോവാക് ചെയർമാനാണ് മാധ്യമങ്ങളെ അറിയിച്ചത്. മൂന്നിനും 17നുമിടയിൽ പ്രായമുള്ള കുട്ടികളിൽ നടത്തിയ പരീക്ഷണം വിജയകരമാണെന്നും വാക്സിൻ പൂർണമായും സുരക്ഷിതമാണെന്നും സിനോവാക് ചെയർമാൻ യിൻ വെയ്‌ഡോങ് അവകാശപ്പെട്ടു. എന്നാൽ ഏത് പ്രായമുള്ള കുട്ടികളിലാണ് വാക്സിൻ ആദ്യം കുത്തിവയ്‌ക്കേണ്ടത് എന്നത് സംബന്ധിച്ചകാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |