കുവൈറ്റ് സിറ്റി : ഇന്ത്യയിൽ വ്യാപകമായി കണ്ടു വരുന്ന കൊവിഡിന്റെ ഡെൽറ്റാ വകഭേദം കുവൈറ്റിൽ കണ്ടെത്തിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ഡെൽറ്റ വകഭേദം ഒന്നിലധികം പേരിൽ റിപ്പോർട്ട് ചെയ്തതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. കൊവിഡിന്റെ പുതിയ വകഭേദങ്ങൾ ലോകമെമ്പാടും അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഡെൽറ്റാ വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈറ്റ് യാത്രാവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് എത്ര പേരിലാണ് ഡെല്‍റ്റ വൈറസ് കണ്ടെത്തിയതെന്നോ അവര്‍ ഏത് രാജ്യക്കാരാണെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ജനങ്ങൾ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് മുന്നോട്ട് പോയാൽ മതിയെന്നും കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും കാബിനറ്റ് യോഗത്തിൽ നിർദ്ദേശം നല്കി. രാജ്യത്തെ വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കണമെന്നും സുരക്ഷാ മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കുകയും ചെയ്യുക എന്നുള്ളതാണ് ഏക പ്രതിരോധ മാര്‍ഗമെന്ന് രാജ്യത്തെ കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സുപ്രീം അഡ്‌വൈസറി കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഖാലിദ് അല്‍ ജാറല്ലാഹ് വ്യക്തമാക്കി. രാജ്യത്ത് അംഗീകാരമുള്ള വാക്സിനുകൾ ഡെല്‍റ്റ് വകഭേദത്തെ ചെറുക്കാൻ ശേഷിയുള്ളവയാണെന്ന് പഠനങ്ങൾ തെളിയിച്ചതിനാൽ ജനങ്ങൾക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാക്‌സിനെടുക്കാത്തവരിലാണ് ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദം എളുപ്പത്തില്‍ വ്യാപിക്കുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുന്നതിനാൽ ഇത് വരെ വാക്സിനെടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്സിനെടുത്ത് കൊവിഡിനെതിരെ പ്രതിരോധ ശേഷി കൈവരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഒമാനിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
ഒമാനില്‍ ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍മൈകോസിസ്) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരായ മൂന്നു രോഗികളിലാണു ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്. ഈ മൂന്നു പേരും ചികിത്സയില്‍ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. രോഗത്തെ പിടിച്ചു കെട്ടാൻ ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ഒത്തുചേരലുകള്‍ ഒഴിവാക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും വേണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |