ജിദ്ദ : കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഖത്തർ. പുതിയ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ ഇളവുകൾ അനുസരിച്ച് രാജ്യത്ത് അംഗീകാരമുള്ള ഏതെങ്കിലുമൊരു വാക്സിൻ രണ്ട് ഡോസ് എടുത്തവർ, ഖത്തറിൽ നിന്നോ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നോ (ജിസിസി) കഴിഞ്ഞ 12 മാസത്തിനിടെ കൊവിഡ് മുക്തമായവർക്കും ക്വാറന്റൈൻ ആവശ്യമില്ല. വാക്സിനെടുക്കാത്തതോ അല്ലെങ്കിൽ ഖത്തറിൽ അംഗീകാരമില്ലാത്ത വാക്സിൻ എടുത്തവർ , വാക്സിൻ രണ്ടാം ഡോസ് എടുത്ത് 14 ദിവസം പൂർത്തിയാക്കാത്തവർ എന്നിവർക്ക് ക്വാറന്റൈൻ നിർബന്ധമാണ്. റെഡ് സോണിലുള്ള ഇന്ത്യയിൽ നിന്നെത്തുന്നവർ 10 ദിവസം ഹോട്ടൽ ക്വാറന്റൈനിൽ കഴിയണം.
ആറ് മാസത്തിനുള്ളിൽ മടങ്ങിയെത്തുന്നവർക്ക് പ്രത്യേക എൻട്രി പെർമിറ്റ് വേണ്ട
ഖത്തറിൽ നിലവിൽ തൊഴിൽ വിസയുള്ളവർ രാജ്യത്തേക്ക് തിരികെ പ്രവേശിക്കുമ്പോൾ എക്സപ്ഷനൽ എൻട്രി പെർമിറ്റ് ആവശ്യമില്ല. സാധുവായ വിസയുള്ളവരും രാജ്യത്തിന് പുറത്ത് പോയി ആറു മാസം തികഞ്ഞിട്ടില്ലാത്തവരുമായ ആളുകൾക്കാണ് ഇളവ് നല്കാൻ തീരുമാനിച്ചിരിക്കുന്നത്. ആറ് മാസം തികയുന്നതിന് മുമ്പ് മടങ്ങി വരുന്നവർ യാത്രയുടെ 12 മണിക്കൂർ മുമ്പ് ഇഹ്തിറാസ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്താൽ മതിയാവും.
വിസിറ്റ് , ടൂറിസ്റ്റ് വിസകൾ അനുവദിക്കും
കൊവിഡ് രൂക്ഷമായതിനെ തുടർന്ന് താത്ക്കാലികമായി നിർത്തിവച്ചിരുന്ന വിസിറ്റ്, ടൂറിസ്റ്റ് വിസകൾ പുനരാരംഭിക്കാൻ ഖത്തർ തീരുമാനിച്ചു. ഖത്തറിൽ അംഗീകാരമുള്ള ഏതെങ്കിലുമൊരു വാക്സിൻ പൂർണമായി സ്വീകരിച്ചവർക്കാണ് സന്ദർശക വിസയിൽ രാജ്യത്തേക്ക് വരാൻ അനുമതിയുള്ളത്. വാക്സിൻ എടുക്കാത്തവർക്ക് വിസ അനുവദിക്കില്ല. ഫൈസർ-ബയോടെക്, മൊഡേണ, ഓക്‌സ്‌ഫോർഡ്-അസ്ട്രസെനക, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകൾക്കാണ് നിലവിൽ ഖത്തറിൽ അംഗീകാരമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |