കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ പങ്കില്ലെന്ന് താലിബാൻ. അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്ന് അറിയില്ലെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
യുദ്ധമേഖലയിലേക്ക് ഏതെങ്കിലും മാദ്ധ്യമപ്രവർത്തകർ പ്രവേശിച്ചാൽ അക്കാര്യം ഞങ്ങളെ അറിയിക്കാറുണ്ട്. ആ വ്യക്തിക്ക് ആവശ്യമുള്ള സുരക്ഷ ഞങ്ങൾ നൽകാറുമുണ്ട്. എന്നാൽ ഡാനിഷ് സിദ്ദിഖിയുടെ കാര്യത്തിൽ ആ അറിയിപ്പ് കിട്ടിയിരുന്നില്ലെന്ന് മുജാഹിദ് വ്യക്തമാക്കി. ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ തങ്ങൾ ഖേദിക്കുന്നുവെന്നും താലിബാൻ വക്താവ് കൂട്ടിച്ചേർത്തു.
ഡാനിഷിന്റെ മൃതദേഹം താലിബാൻ ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറി. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി അഫ്ഗാൻ അധികൃതരുമായി നിരന്തരം ആശയ വിനിമയം നടത്തുകയാണെന്നും നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായും എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.
യുദ്ധ ഭൂമിയിൽ വച്ചുണ്ടായ ഡാനിഷിന്റെ മരണത്തിൽ രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്തമാണ്. സംഭവത്തെ അപലപിച്ച ഇന്ത്യ വിഷയം യു.എൻ രക്ഷാ കൗൺസിലിൽ ഉന്നയിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനി ഉൾപ്പെടെയുള്ള ലോക നേതാക്കൾ ഡാനിഷ് സിദ്ദിഖിയുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
കാശ്മീർ സ്വദേശിയായ ഡാനിഷ് മുംബയിലായിരുന്നു താമസം. ജർമ്മൻ സ്വദേശിനിയായ റെയ്ക്ക് ആണ് ഭാര്യ. രണ്ട് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |