ഇസ്ലാമാബാദ് : പാക് അധിനിവേശ കാശ്മീരിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ ഇമ്രാന്‍ ഖാന്റെ തെഹ്‌രിക് - ഇ - ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) യ്ക്ക് വിജയം. ഞായറാഴ്ച 45 സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ പി.ടി.ഐ പാർട്ടി 25 സീറ്റുകളിലാണ് വിജയം നേടിയത്. ഇന്നലെ പാകിസ്ഥാനിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അബ്ദുൾ റാഷിദ് സുലേറിയയാണ് ഫല പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടികളായ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി 11 സീറ്റുകൾ നേടിയപ്പോൾ മുൻ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന പാകിസ്ഥാൻ മുസ്ലീം ലീഗ് - എൻ 6 സീറ്റിലൊതുങ്ങി. പാകിസ്ഥാൻ മുസ്ലീം ലീഗിലെ നിലവിലെ പ്രധാനമന്ത്രി രാജാ ഫാറൂഖ് ഹൈദർ രണ്ട് സീറ്റിൽ മത്സരിച്ചപ്പോൾ ഒരു സീറ്റിൽ പരാജയപ്പെടുകയും മറ്റൊരു സീറ്റിൽ വെറും 300 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. രണ്ട് സീറ്റുകളിൽ പ്രാദേശിക പാർട്ടികൾ വിജയം നേടിയപ്പോൾ ഒരു സീറ്റിലെ ഫലപ്രഖ്യാപനം തടഞ്ഞിരിക്കുകയാണ്. അതേ സമയം തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റു വാങ്ങിയതിന് പിന്നാലെ ഇമ്രാൻ ഖാനെതിരെ ആരോപണവുമായി പാകിസ്ഥാൻ മുസ്ലീം ലീഗ് - എൻ നേതാക്കൾ രംഗത്തെത്തി. വോട്ടിംഗിൽ ഇമ്രാൻ ഖാന്റെ പാർട്ടി കള്ളത്തരം കാണിച്ചെന്ന ആരോപണം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പാണ് നടന്നതെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.അതേ സമയം പ്രദേശത്ത് ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്കും പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിച്ച പ്രവർത്തകർക്കും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നന്ദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |