യോഗത്തിലേക്ക് ഇന്ത്യക്ക് ക്ഷണമില്ല
മോസ്കോ: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനിടെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് റഷ്യ. യു.എസ്, ചൈന പാകിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് ക്ഷണമെന്നും യോഗത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയെന്നുമാണ് റിപ്പോർട്ടുകൾ. താലിബാൻ രാജ്യത്ത് കൂട്ടക്കുരുതി തുടരുന്നതിനിടെയാണ് രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാൻ ലക്ഷ്യമിട്ട് റഷ്യ യോഗം വിളിച്ചു ചേർത്തത്. യോഗം ഈ മാസം 11 ന് ഖത്തറിൽ നടക്കും. അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികളെ സ്വാധീനിക്കാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കഴിയുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഇന്ത്യക്ക് യോഗത്തിലേക്ക് ക്ഷണമില്ലാത്തത് പാകിസ്ഥാന്റെ എതിർപ്പ് മൂലമാണെന്ന് സൂചനകളുണ്ട്. അതേസമയം, അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിന് യു.എൻ രക്ഷാ കൗൺസിൽ ഇന്ന് യോഗം ചേരും. ഇന്ത്യയുടെ യു.എൻ അംബാസഡർ ടി.എസ്. തിരുമൂർത്തി യോഗത്തിന് അധ്യക്ഷത വഹിക്കും. അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ അനുവദിച്ച യു.എൻ രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന ഇന്ത്യക്ക് നന്ദിയുണ്ടെന്ന് ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ അംബാസഡർ ഫരീദ് മമുന്ദ്സെ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |