ബംഗളൂരു: വിവാഹം മുടങ്ങിയ ദേഷ്യത്തിൽ 16കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു.പെൺകുട്ടിയുടെ അറുത്തെടുത്ത തലയുമായി ഒളിവിൽ പോയ പ്രതി പ്രകാശിനെ(32) പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ മടിക്കേരിയിലാണ് സംഭവം. ഇയാളും പെൺകുട്ടിയുമായുള്ള വിവാഹനിശ്ചയം ബാലാവകാശ കമ്മിഷൻ തടഞ്ഞതിനു പിന്നാലെയായിരുന്നു കൊലപാതകം.പത്താം ക്ലാസ് പരീക്ഷ പാസായ മീനയും പ്രകാശും തമ്മിലുള്ള വിവാഹനിശ്ചയം മടിക്കേരിയിലെ സുർലബ്ബി ഗ്രാമത്തിൽ കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടക്കുന്നെന്ന വിവരം ലഭിച്ച ബാലാവകാശ കമ്മിഷൻ സ്ഥലത്തെത്തുകയും ചടങ്ങ് നിറുത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം പോക്സോ, ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കേണ്ടിവരുമെന്ന് അറിയിച്ചു.വീട്ടുകാർക്ക് കൗൺസലിംഗും നടത്തി. ഇതോടെ വിവാഹം മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.മണിക്കൂറുകൾക്കു ശേഷം പ്രകാശ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാതാപിതാക്കളെ മൂർച്ചയുള്ള ആയുധമുപയോഗിച്ച് ആക്രമിച്ചു. പെൺകുട്ടിയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ തലയുമായി ഇയാൾ രക്ഷപ്പെട്ടു. പ്രകാശിനായുള്ള തെരച്ചിൽ തുടരുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും കുടക് എസ്.പി കെ.രാമരാജൻ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |