ജനീവ : ലോകരാജ്യങ്ങൾ കൊവിഡ് മൂലം വലയുമ്പോൾ അതുപോലെ തന്നെ ആശങ്കയുണ്ടാക്കുന്നതാണ് ലോങ് കോവിഡെന്ന് (കൊവിഡ് ഭേദമായതിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ ) ലോകാരോഗ്യ സംഘടന. ഇവരുടെ ശരിയായ കണക്കുകൾ ലഭ്യമല്ലെങ്കിലും കൊവിഡ് ഭേദമായവരിൽ വലിയൊരു വിഭാഗം ജനങ്ങളും ഇതുമൂലം കഷ്ടത അനുഭവിക്കുന്നുണ്ടെന്നും ഇവർ വൈദ്യസഹായം തേടണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു.
കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകൾ എത്രകാലം നിലനിൽക്കുമെന്ന് പറയാനാവില്ലെന്നും ഇതിനെ പറ്റി കൂടുതൽ പഠനങ്ങൾ നടത്തി വരികയാണെന്നും ലോകാരോഗ്യ സംഘടനയുടെ കൊവിഡ് ടെക്നിക്കൽ തലവൻ മരിയ വാൻ കെർഖോവ് പറഞ്ഞു.
കൊവിഡ് രോഗമുക്തി നേടിയവരിൽ ചിലരിൽ മാത്രം എന്തുകൊണ്ടാണ് തുടർ ആരോഗ്യപ്രശ്ങ്ങൾ ഉണ്ടാകുന്നത് എന്നതിന് ഇപ്പോൾ വ്യക്തമായ ഉത്തരം ലഭ്യമല്ലെന്നും മരിയ കൂട്ടിച്ചേർത്തു.
അതേ സമയം കൊവിഡ് ലോക്ക് ഡൗണിനു ശേഷം പല രാജ്യങ്ങളിലും സ്‌കൂളുകൾ തുറക്കുമ്പോൾ കുട്ടികൾക്ക് സ്‌കൂളിലെത്താൻ വാക്സിനേഷൻ നിർബന്ധമാക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കുട്ടികൾക്ക് പഠനത്തിന് വാക്സിനേഷൻ തടസ്സമാകരുതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. കൊവിഡ് വിദഗ്ധ സമിതി അംഗമായ കാതറിൻ ഒബ്രിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'സ്‌കൂളിലെത്താനായി കുട്ടികളും കൗമാരക്കാരും വാക്സിൻ എടുക്കേണ്ടതില്ല. രോഗം കൂടുതൽ ഗുരുതരമാകാൻ സാദ്ധ്യതയുള്ള അവർക്കു ചുറ്റുമുള്ള മുതിർന്നവരുടെ സംരക്ഷണമാണ് പ്രധാനമെന്ന് കാതറിൻ കൂട്ടിച്ചേർത്തു.
ബൂസ്റ്റർ ഡോസ് നല്കുന്നത് നിറുത്തി വയ്ക്കാൻ അഭ്യർത്ഥിച്ച് ഡബ്ല്യു.എച്ച്.ഒ
ലോകരാജ്യങ്ങളിൽ കടുത്ത വാക്സിൻ അസമത്വം തുടരുന്നതിനിടെ ഡെൽറ്റ വകഭേദത്തെ നേരിടാൻ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നല്കുന്നത് താല്കാലികമായി നിറുത്തി വയ്ക്കണമെന്ന് അഭ്യർത്ഥിച്ച് ലോകാരോഗ്യ സംഘടന. കൊവിഡ് വാക്സിനേഷനിൽ ഏറെ മുന്നിലുള്ള സമ്പന്ന രാഷ്ട്രങ്ങൾ ബൂസ്റ്റർ ഡോസ് നൽകുന്നത് സെപ്റ്റംബർ വരെയെങ്കിലുംനിർത്തിവെക്കണമെന്നാണ് ആവശ്യം. വാക്സിനേഷനിൽ ഏറെ പിന്നിലുള്ള ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാൻ സമ്പന്ന രാഷ്ട്രങ്ങൾ തയ്യാറാവണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് അഭ്യർത്ഥിച്ചു. എല്ലാ ലോകരാജ്യങ്ങളും അവരുടെ ജനസംഖ്യയുടെ 10 ശതമാനം പേർക്കെങ്കിലും വാക്സിൻ നല്കിയ ശേഷമേ ബൂസ്റ്റർ ഡോസ് നല്കുകയുള്ളൂവെന്ന കൂട്ടായ തീരുമാനമെടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
തങ്ങളുടെ ജനങ്ങളെ ഡെൽറ്റ വകഭേദത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ രാജ്യങ്ങൾക്കുള്ള ജാഗ്രത മനസിലാക്കുന്നുണ്ടെന്നും എന്നാൽ, ലോകത്തെ വാക്സിന്റെ വലിയ പങ്ക് ഉപയോഗിച്ച രാജ്യങ്ങൾ തന്നെ വീണ്ടും അവ ഉപയോഗിക്കുന്ന കാര്യത്തിൽ വിയോജിപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ജർമ്മനിയും ഫ്രാൻസും വാക്സിൻ ബൂസ്റ്ററുകൾ നൽകാനുള്ള തീരുമാനത്തിൽ ഉറച്ച് നില്ക്കുമെന്ന് അറിയിച്ചു. പ്രായമായവർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും മൂന്നാം ഡോസ് വാക്സിൻ നൽകേണ്ടത് അത്യാവശ്യമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഫ്രാൻസിനെ കൂടാതെ കൊവിഡ് ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്ന് ജർമനിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ദരിദ്ര രാജ്യങ്ങൾക്ക് 30 കോടി വാക്സിൻ ഡോസുകൾ നൽകുമെന്നും ജർമ്മനി അറിയിച്ചിട്ടുണ്ട്. പ്രായമായവർ, പ്രതിരോധ ശേഷികുറഞ്ഞവർ എന്നിവർക്കാണ് ബൂസ്റ്ററുകൾ നൽകാൻ ഉദ്ദേശിക്കുന്നുവെന്ന് ജർമ്മൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേലിൽ 60 പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നല്കുന്നത് ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |