ബൈഡൻ രാജിവയ്ക്കണമെന്ന് ട്രംപ്
അഫ്ഗാൻ പ്രതിസന്ധിക്ക് കാരണക്കാരൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണെന്നും അടിയന്തരമായി ബൈഡൻ രാജിവെക്കണമെന്നും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഫ്ഗാനിൽ സംഭവിക്കാനിടയായ നാണക്കേടിന് ജോ ബൈഡൻ രാജിവയ്ക്കണം - ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാൻ ദൗത്യവുമായി ബന്ധപ്പെട്ട് ട്രംപ് നേരത്തെയും ബൈഡനെതിരെ ശക്തമായി രംഗത്തുണ്ട്.
സ്ത്രീകളെ ഓർത്ത് ആശങ്കയുണ്ടെന്ന് മലാല
അഫ്ഗാനിലെ സ്ത്രീകളെയോർത്ത് ആശങ്കയുണ്ടെന്ന് വിദ്യാഭ്യാസ അവകാശ പ്രവർത്തകയും നോബേൽ സമ്മാനജേതാവുമായ മലാല യൂസഫ്സായ്. വെടിനിറുത്തലിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മലാല പറഞ്ഞു.
താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണമേറ്റെടുത്തുവെന്ന വാർത്ത ഞെട്ടലുണ്ടാക്കുന്നതാണ്. സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുന്ന അഭിഭാഷകർ എന്നിവരുടെ സ്ഥിതിയിൽ ആശങ്കയുണ്ട്. ആഗോള, പ്രാദേശിക ശക്തികൾ വെടിനിറുത്തലിനായി ഇടപെടണം. മാനുഷികമായ സഹായങ്ങൾ അഫ്ഗാൻ ജനതക്ക് ഒരുക്കണം. അഭയാർത്ഥികളെ സംരക്ഷിക്കണമെന്നും മലാല ആവശ്യപ്പെട്ടു.
അഫ്ഗാൻ പൗരന്മാർക്ക് സംരക്ഷണം നൽകുമെന്ന് പോർച്ചുഗൽ
പോർച്ചുഗീസ് സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുന്ന 243 അഫ്ഗാൻ പൗരന്മാർക്കും അവരുടെ കുടുംബത്തിനും സംരക്ഷണം നൽകാൻ തയ്യാറാണെന്ന് പോർച്ചുഗൽ പ്രതിരോധ മന്ത്രി ജോ ഗോമെസ് ക്രേവിനോ.
നാറ്റോയുടെ നേതൃത്വത്തിൽ അഫ്ഗാൻ പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും പ്രതിരോധമന്ത്രി അറിയിച്ചു.
ആളുകളെ ഒഴിപ്പിക്കാനുള്ള സൈനികശേഷി പോർച്ചുഗലിന് ഇല്ലാത്തതിനാലാണ് നാറ്റോ ഒഴിപ്പിക്കൽ നടപടികൾ ഏകോപിപ്പിക്കുന്നത്. കാബൂൾ വിമാനത്താവളത്തിൽ പോർച്ചുഗീസ് സൈന്യവും നാറ്റോ ദൗത്യത്തിൽ പങ്കാളികളായിട്ടുണ്ട്.
പോർച്ചുഗൽ പൗരന്മാർ ആരും തന്നെ അഫ്ഗാനിൽ ഇല്ലെന്നാണ് വിവരം എന്നും അദ്ദേഹം പറഞ്ഞു.
താലിബാന് പിന്തുണ നൽകി ചൈന
അഫ്ഗാന്റെ നിയന്ത്രണം പൂർണമായും കൈവശപ്പെടുത്തിയ താലിബാനുമായി സൗഹൃദത്തിന് തയാറെന്ന് അയൽരാജ്യമായ ചൈന. അഫ്ഗാൻ ജനതയുടെ സ്വയം നിർണയാധികാരത്തെ മാനിക്കുന്നുവെന്നും അവരുമായി സൗഹാർദപൂർണമായ ബന്ധംസ്ഥാപിക്കാൻ തയാറാണെന്നുമാണ് ചൈനീസ് വിദേശ കാര്യ വക്താവ് ഹുവ ചുൻയിംഗ് അറിയിച്ചത്.
താലിബാനെ അനുകൂലിച്ച് ഇമ്രാൻ ഖാൻ
താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തതിനെ അനുകൂലിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അടിമത്തത്തിന്റെ ചങ്ങലകൾ തകർക്കുന്നു എന്നാണ് താലിബാൻ ആധിപത്യത്തെക്കുറിച്ച് ഇമ്രാൻ പറഞ്ഞത്. ഇതുവരെ അഫ്ഗാൻ ജനത മാനസിക അടിമത്തത്തിലായിരുന്നു. അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയായിരുന്നു അഫ്ഗാനിൽ ഉണ്ടായിരുന്നത്.
സ്വന്തം സംസ്കാരം സംരക്ഷിക്കേണ്ടത് ആവശ്യമാണ് - ഇമ്രാൻ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |