ബാഗ്ദാദ് : ബാഗ്ദാദിൽ ഇറാഖ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ രാജ്യത്തെ പഴയ ശക്തി കേന്ദ്രമായി അറിയപ്പെട്ടിരുന്ന മൊസൂൾ സന്ദർശിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടം തുടരുമെന്ന് പറഞ്ഞ മാക്രോൺ ഇറാഖിൽ തുടരുന്ന ഫ്രഞ്ചുസേനയെ പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മൊസൂളിനെ ഐസിസ് ഭീകരുടെ പിടിയിൽ നിന്ന് മോചിപ്പിച്ച് മൂന്നു വർഷത്തിനു ശേഷമാണ് മാക്രോണിന്റെ സന്ദർശനം. ഐസിസുമായുള്ള പോരാട്ടത്തിനിടെ തകർന്ന
മൊസൂളിലെ 'അവർ ലേഡി ഓഫ് ദ അവർ' ( OUR LADY OF THE HOUR ) പള്ളിയും അദ്ദേഹം സന്ദർശിച്ചു. ഈ മേഖലയിലെ ഫ്രഞ്ച് ഭാഷയിൽ പഠനം നടത്തുന്ന ക്രിസ്ത്യൻ സ്‌കൂളുകൾക്ക് ഫ്രാൻസ് സാമ്പത്തിക സഹായം നല്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക് മതിയായ പരിഗണന ലഭിച്ചില്ലെങ്കിൽ ഇറാഖിൽ സന്തുലിതാവസ്ഥ ഉണ്ടാകില്ലെന്ന് മാക്രോൺ പറഞ്ഞു.
മൊസൂളിലെ മുസ്ലിംപളളിയായ അൽ നൂറിയും അദ്ദേഹം സന്ദർശിച്ചു. 12ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഈ പള്ളി 2017 ജൂണിൽ ഐസിസ് സ്‌ഫോടനത്തിലൂടെ തകർത്തിരുന്നു. രണ്ട് പള്ളികളുടേയും പുനരുദ്ധാരണം യുനെസ്കോയുടെ മേൽനോട്ടത്തിൽ 50 മില്യൺ ഡോളറിന്റെ യു.എ.ഇ. സഹായത്തോടെ നടന്നു വരികയാണ്.
വടക്കൻ ബാഗ്ദാദിലെ ഷിയാ മുസ്ലിം തീർഥാടന കേന്ദ്രമായ ഇമാം മൂസ അൽകാദിം വെള്ളിയാഴ്ച മാക്രോൺ സന്ദർശിച്ചിരുന്നു. ഫ്രഞ്ച് സൈന്യത്തിന്റെ കേന്ദ്രമായ ക്യാംപായ ഗ്രെനിയർ സന്ദർശിക്കുന്ന മാക്രോൺ കുർദിഷ് പ്രസിഡന്റ് നെറ്റ്ഷിർവാൻ ബാർസാനിയുമായും കൂടിക്കാഴ്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |