കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ താലിബാനോടുള്ള നിലപാടിൽ മാറ്റം വരുത്തി യു.എൻ. വ്യാഴാഴ്ച കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ നടന്ന ഇരട്ട ചാവേർ ഭീകരാക്രമണത്തെ കുറിച്ച് നടത്തിയ പ്രസ്താവനയിൽ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ താലിബാനെ കുറിച്ച് പരാമർശിച്ചിട്ടില്ല. മറ്റു രാജ്യങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്ക് അഫ്ഗാനിൽ നിന്നുള്ള സംഘടനകൾ പിന്തുണ നല്കരുതെന്നായിരുന്നു യു.എൻ. പ്രസ്താവനയിൽ പ്രതിപാദിച്ചിരിക്കുന്നത്. ആഗസ്റ്റ് മാസത്തിൽ യു.എൻ സുരക്ഷാ സമിതിയുടെ അദ്ധ്യക്ഷപദം വഹിക്കുന്നത് ഇന്ത്യ ഈ പ്രസ്താവനയ്ക്ക് അംഗീകാരം നല്കി പുറത്തിറക്കുകയും ചെയ്തു. കാബൂളിൽ താലിബാൻ ഭീകരർ അധികാരം കൈയ്യടക്കിയ ശേഷം ആഗസ്റ്റ് 16ന് പുറത്തിറക്കിയ ആദ്യ പ്രസ്താവനയിൽ താലിബാനെതിരെ ശക്തമായ താക്കീതാണ് യു.എൻ നല്കിയത്. താലിബാനോ അഫ്ഗാനിൽനിന്നുള്ള മറ്റേതെങ്കിലും സംഘടനകളോ ഭീകരവാദികളെ സഹായിക്കരുതെന്ന മുന്നറിയിപ്പാണ് അന്ന് യു.എൻ നല്കിയത്. അതിൽ നിന്ന് വളരെ വ്യത്യസ്തമായ നിലപാടാണ് ഇത്തവണ യു.എൻ സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.
രണ്ടു പ്രസ്താവനകളിലെയും വ്യത്യാസത്തെ കുറിച്ച് കഴിഞ്ഞ വർഷം ഏപ്രിൽ വരെ ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയിരുന്ന സെയ്ദ് അക്ബറുദ്ദീൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. 14 ദിവസമെന്നത് നയതന്ത്രത്തിൽ നീണ്ട കാലയളവാണെന്നും ഈ കാലയളവിൽ രണ്ടു പ്രസ്താവനകളിലും വന്നിട്ടുള്ള കാര്യമായ മാറ്റത്തെക്കുറിച്ചും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |