കാബൂൾ: സേനാപിന്മാറ്റം പൂർത്തിയായതോടെ താലിബാൻ ഭീകരരെ ഭയന്ന് പ്രതീക്ഷയറ്റ് കഴിയുകയാണ് അഫ്ഗാൻ ജനത. രാജ്യത്തെ ബാങ്കുകൾക്കും എംബസികൾക്കും മുന്നിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മൂന്നാഴ്ചയോളമായി പലർക്കും ജോലിയ്ക്ക് പോകാൻ കഴിയാത്തവരാണ് കൂടുതലും. സാമ്പത്തിക ബുദ്ധിമുട്ടിലാണ് പകുതിയിലേറെപ്പേരും.
അതേസമയം,അഫ്ഗാൻ വിടാൻ ആഗ്രഹിക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് യു.എസ് വിദേശകാര്യ സെക്രട്ടറിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കുടുംബാംഗങ്ങൾക്കൊപ്പം ഏതാനും അമേരിക്കൻ പൗരന്മാർ അഫ്ഗാനിൽ തുടരുകയാണ്.
യു.എസ് ദൗത്യം പൂർത്തിയായെങ്കിലും ഇവർക്ക് രാജ്യം വിടാൻ താലിബാൻ സുരക്ഷിതപാത ഒരുക്കുമെന്നാണ് ബൈഡൻ ഭരണകൂടം പ്രതീക്ഷിക്കുന്നത്. അതേസമയം, വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിയതോടെ ഇവരെ എങ്ങനെ ഒഴിപ്പിക്കാനാവുമെന്നത് ചോദ്യചിഹ്നമാണ്. യു.എസ് സൈന്യത്തിന്റെ പരിഭാഷകരായി പ്രവർത്തിച്ച അഫ്ഗാനികളും മാദ്ധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ആശങ്കയിലാണ്.
രണ്ടാഴ്ചക്കിടെ രാജ്യം വിടാൻ സാധിക്കാത്ത അഫ്ഗാനിലെ പ്രാദേശിക ജീവനക്കാർക്ക് സഹായം എത്തിക്കാൻ താലിബാനുമായി ചർച്ച നടത്തേണ്ടത് പ്രധാനമാണ്. അവരുടെ എണ്ണം 10,000ത്തിനും 40,000ത്തിനുമിടയ്ക്കാണ്. ഇതിൽ എത്രപേർ രാജ്യംവിടാൻ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമല്ല. ഈ മാസം 5000 ആളുകളെയാണ് ജർമ്മനി അഫ്ഗാനിൽ നിന്ന് ഒഴിപ്പിച്ചത്. അതിൽ കൂടുതലും അഫ്ഗാൻ പൗരൻമാരാണ്.
ജർമൻ ചാൻസലർ ആഞ്ചല മെർകൽ
അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതിനായി താലിബാൻ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സർക്കാർ രൂപവത്കരിക്കണം. ഭീകരസംഘങ്ങളോട് അകലം പാലിക്കണം. യു.എസ് സൈനിക ഇടപെടൽ അവസാനിച്ചു. മറ്റൊരു രാജ്യത്തെ സൈനിക അധിനിവേശം പൂർണപരാജയമായിരിക്കുമെന്നതിന്റെ തെളിവാണ് യു.എസിന്റെ ഇടപെടൽ.
എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന പ്രാതിനിദ്ധ്യ സർക്കാരാണ് താലിബാൻ രൂപീകരിക്കുന്നതെങ്കിൽ അംഗീകരിക്കും - ചൈനീസ് വിദേശകാര്യ വക്താവ് വെംഗ് വെൻബിൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |