കാബൂൾ : അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പുതിയ വിദ്യാഭ്യാസ നയങ്ങൾ നടപ്പിലാക്കി താലിബാൻ. മുൻ ഭരണകാലത്ത് പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവകാശം പൂർണമായും നിഷേധിച്ച താലിബാൻ ഭരണകൂടം ഇത്തവണ അതിന് മാറ്റം വരുത്തിയിട്ടുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന സ്വകാര്യ സർവകലാശാലകളിൽ പ്രത്യേക മാർഗ നിർദ്ദേശങ്ങൾ താലിബാൻ പുറത്തിറക്കി കഴിഞ്ഞു.
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കേണ്ടതില്ലെന്ന നയം നടപ്പിലാക്കാൻ സ്വകാര്യ സർവകലാശാലകളിൽ ക്ലാസ് മുറിയിൽ ഇരുകൂട്ടർക്കുമിടയിൽ കർട്ടൻ കെട്ടി വേർതിരിച്ചിട്ടുണ്ട്. ഇത് കൂടാതെ വിദ്യാർത്ഥിനികൾ നിർബന്ധമായും അബായ വസ്ത്രവും മുഖം മുഴുവനും മറയ്ക്കുന്ന രീതിയിലുള്ള നിഖാബും ധരിക്കണമെന്നും താലിബാൻ ഉത്തരവിട്ടു. പെൺകുട്ടികളെ സ്ത്രീകളായ അദ്ധ്യാപകർ മാത്രമേ പഠിപ്പിക്കാൻ പാടുള്ളു. സ്ത്രീ അധ്യാപകരെ കിട്ടിയില്ലെങ്കിൽ സത്‌സ്വഭാവികളായ മുതിർന്ന പുരുഷ അദ്ധ്യാപകരന്മാരെക്കൊണ്ട് പഠിപ്പിക്കണം.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പ്രവേശന കവാടങ്ങൾ കോളേജിൽ ഉണ്ടായിരിക്കണം. ആൺകുട്ടികളേക്കാൾ അഞ്ച് മിനിറ്റ് മുമ്പ് തന്നെ പെൺകുട്ടികളെ വീടുകളിലേക്ക് വിടണമെന്നും ആൺകുട്ടികളുമായി ഇടകലരുന്ന സാഹചര്യങ്ങൾ കോളേജുകളിൽ ഉണ്ടാകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കുറച്ച് പ്രയാസങ്ങളുണ്ടെങ്കിലും പെൺകുട്ടികൾക്ക് ഉന്നത പഠനത്തിന് താലിബാൻ അനുമതി നല്കിയത് തന്നെ വലിയ കാര്യമാണെന്നാണ് അഫ്ഗാൻ നിവാസികളുടെ അഭിപ്രായം.
രാജ്യത്ത് താലിബാൻ നിയന്ത്രണം ഏറ്റെടുത്ത ശേഷം പുറപ്പെടുവിച്ച ആദ്യ ഫത്‌വയായിരുന്നു പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചുള്ള വിദ്യാഭ്യാസം പാടില്ലായെന്നത്. അദ്ധ്യാപകരുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും യോഗത്തിലാണ് താലിബാൻ ഇക്കാര്യം പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |