ന്യൂഡൽഹി: ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ഒക്ടോബർ 4 മുതൽ പത്ത് ദിവസത്തെ ക്വാറന്റൈൻ വേണമെന്ന ബ്രിട്ടന്റെ നടപടിക്ക് ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടി നൽകി. അന്നു മുതൽ ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് മൂന്ന് ആർ.ടി.പി.സി.ആർ പരിശോധനകളും 10 ദിവസത്തെ ക്വാറന്റൈനും കർശനമാക്കാനാണ് തീരുമാനം. അസ്ട്ര സെനക വാക്സിൻ അംഗീകരിക്കുകയും അതിന്റെ ഇന്ത്യൻ പതിപ്പായ കൊവിഷീൽഡ് അംഗീകരിക്കാതിരിക്കുകയും ചെയ്ത ബ്രിട്ടന്റെ ഇരട്ടത്താപ്പിനും വിവേചനത്തിനും എതിരെ ഇന്ത്യ പ്രതികരിച്ചതിനെ തുടർന്ന് ബ്രിട്ടൻ കൊവിഷീൽഡ് വാക്സിന് അംഗീകാരം നൽകിയെങ്കിലും ക്വാറന്റൈൻ ഒഴിവാക്കിയിരുന്നില്ല.
യു.കെയിൽ നിന്നെത്തുന്നവർ വീട്ടിലോ ലക്ഷ്യസ്ഥാനത്തോ പത്തു ദിവസം ക്വാറന്റൈനിൽ തുടരണം. യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ലഭിച്ച ആർ.ടി-പി.സി.ആർ നെഗറ്റീവ് പരിശോധനാ ഫലവുമായി വേണം ഇന്ത്യയിലെത്താൻ. വിമാനത്താവളത്തിലും ഇന്ത്യയിലെത്തി എട്ടു ദിവസത്തിന് ശേഷവും വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നടത്തണം.
കൊവിൻ പോർട്ടലിൽ നിന്ന് ലഭിക്കുന്ന വാക്സിൻ സർട്ടിഫിക്കറ്റിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം നിലനിൽക്കുകയാണ്.
ഇത് ഉടൻ പരിഹരിക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലക്‌സ് എല്ലിസ് ഉറപ്പു നൽകിയെങ്കിലും തീരുമാനമായിട്ടില്ല. ബ്രിട്ടീഷ് പൗരൻമാർക്കും ക്വാറന്റൈൻ നിർബന്ധമാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എലിസബത്ത് ട്രൂസിനെ കണ്ട് മുന്നറിയിപ്പ് നൽകിയതോടെയാണ് കൊവിഷീൽഡിന് അംഗീകാരം നൽകിയത്.
ഇന്ത്യയിൽ നിന്നുള്ളവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്താനാണ് ബ്രിട്ടന്റെ തീരുമാനം. 72 മണിക്കൂർ മുമ്പ് ലഭിച്ച കൊവിഡ് നെഗറ്റീവ് ഫലം കരുതണം.എത്തിയതിന്റെ രണ്ടാം ദിവസവും എട്ടാം ദിവസവും വീണ്ടും പരിശോധന നടത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |