സ്‌റ്റോക്ക്‌ഹോം: അഭയാർത്ഥി ജീവിതത്തിന്റെ നീറുന്ന നോവുകൾ ഒപ്പിയെടുത്ത
ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൾ റസാഖ് ഗുർണ (72) ഇക്കൊല്ലത്തെ സാഹിത്യ നോബൽ സമ്മാനത്തിന് അർഹനായി.
കൊളോണിയലിസത്തിനെതിരെ തൂലിക ചലിപ്പിക്കുന്നതിനൊപ്പം അഭയാർത്ഥികളുടെ ജീവിതത്തോടുള്ള വിട്ടുവീഴ്ചയില്ലാത്തതും ആർദ്രവുമായ അനുഭാവമാണ് ഗുർണയെ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് സ്വീഡിഷ് അക്കാഡമി അറിയിച്ചു. 10 ദശലക്ഷം സ്വീഡിഷ് ക്രോണറാണ് ( 8,51,16,367.11 ഇന്ത്യൻ രൂപ) സമ്മാനത്തുക.
1994ൽ പുറത്തിറങ്ങിയ പാരഡൈസ് എന്ന നോവലാണ് ഗുർണയെ പ്രശസ്തനാക്കിയത്.
ഡെസേർഷൻ ബൈ ദി സീ എന്നിവയടക്കം 10 നോവലുകളാണ് അഭയാർത്ഥി പ്രശ്‌നങ്ങളും ജീവിതങ്ങളും പ്രമേയമാക്കി ഗുർണ രചിച്ചത്. 2005ൽ ബുക്കർ പ്രൈസിനും വൈറ്റ്‌ബ്രെഡ് പ്രൈസിനും നാമനിർദ്ദേശം ലഭിച്ചിരുന്നു.
ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ സാൻസിബാർ ദ്വീപിൽ അറബ് വേരുകളുള്ള കുടുംബത്തിലാണ് ജനനം. സാൻസിബാർ കലാപഭൂമിയായപ്പോൾ 18-ാം വയസിൽ ബ്രിട്ടനിലേക്ക് പലായനം ചെയ്തു.
1968ൽ അഭയാർത്ഥിയായി ബ്രിട്ടനിലെത്തിയ ഗുർണ പഠനം പൂർത്തിയാക്കിയ ശേഷം അവിടെ സ്ഥിരതാമസമാക്കി. 1984 ലാണ് സാൻസിബാറിൽ മടങ്ങിയെത്തി കുടുംബത്തെ കാണുന്നത്. പലായനത്തിനിടെ അനുഭവിച്ച വേദനകളും അഭയാർത്ഥി ജീവിതത്തിന്റെ കയ്പുനീരും ഗുർണയുടെ കൃതികളിൽ പ്രതിഫലിച്ചിട്ടുണ്ട്.
ഇരുപത്തിയൊന്നാം വയസിൽ എഴുത്തുജീവിതം തുടങ്ങിയ ഗുർണയുടെ മാതൃഭാഷ സ്വാഹിലിയാണെങ്കിലും ബ്രിട്ടനിലെത്തിയതോടെ സാഹിത്യരചനയ്ക്കായി തിരഞ്ഞെടുത്തത് ഇംഗ്ലീഷാണ്.