ബെയ്‌റൂട്ട്: ലെബനനിലെ സഹാർണി ഓയിൽ ഫാക്ടറിയിൽ വൻ അഗ്നിബാധ. ബെയ്‌റൂട്ട് തുറമുഖത്ത് 200ലധികം ആളുകളുടെ മരണത്തിന് കാരണമായ സ്‌ഫോടനം നടന്ന് ഒരു വർഷത്തിന് ശേഷമാണ് വീണ്ടും അഗ്നിബാധ ഉണ്ടായിരിക്കുന്നത്. ആളപായമില്ല. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ലെബനൻ ഊർജ്ജമന്ത്രി വാലിദ് ഫയാദ് അറിയിച്ചു. എങ്ങനെയാണ് തീ പിടിത്തം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല, ആരെങ്കിലും മനഃപൂർവം തീ വച്ചതാണോ എന്ന കാര്യത്തിൽ ആശങ്കയുണ്ട് - ഫയാദ് പറഞ്ഞു. അന്വേഷണം ആരംഭിച്ചെന്നും റിപ്പോർട്ട് വന്ന പ്രകാരം അതിനനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാകാരണങ്ങൾ മുൻനിറുത്തി പ്രദേശവാസികളെ ഒഴിപ്പിക്കുകയാണ്. തീ മറ്റു ടാങ്കുകളിലേക്കെത്താതിരക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സർക്കാർ വക പെട്രോൾ ഉത്പന്നങ്ങളാണ് ഫാക്ടറിയിലെ ടാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്നത്. പട്ടാള ആവശ്യങ്ങൾക്കുള്ള ഇന്ധനവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |