ഇസ്ലാമാബാദ് : ബാബ ഗുരു നാനാക് ദേവിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യ-പാക് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കർതാർപൂർ ഇടനാഴി തുറക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ച് പാകിസ്ഥാൻ. ഗുരുനാനാക്ക് ദേവിന്റെ ജന്മദിന ആഘോഷങ്ങൾക്കായി ഇന്ത്യയിലുള്ള സിഖ് വിശ്വാസികൾക്ക് പാകിസ്ഥാൻ സന്ദർശിക്കാൻ അവസരം ഒരുക്കണമെന്നാണ് ആവശ്യം. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
2019 നവംബർ ഒമ്പതിന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് കർതാർപൂർ ഇടനാഴി ഉദ്ഘാടനം ചെയ്തത്. കർതാർപൂരിലെ ദർബാർ സാഹിബ് ഗുരുദ്വാരയിൽ സിഖ് മതവിശ്വാസികൾക്ക് ദർശനം നടത്താൻ വേണ്ടിയാണ് ഇത് നിർമ്മിച്ചത്. സിഖ് മതസ്ഥാപകനായ ഗുരു നാനാക് ദേവ് 18 വർഷത്തോളം കർതാർപൂരിലാണ് താമസിച്ചത്. അതിനാൽ എല്ലാ വർഷവും സിഖ് മതക്കാർ ബാബ ഗുരു നാനാക് ദേവിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ദർബാർ സാഹിബ് ഗുരുദ്വാര സന്ദർശിക്കുന്ന പതിവുണ്ട്.നാല് കിലോമീറ്റർ ദൈർഘ്യമുള്ള കർതാർപൂർ ഇടനാഴി, ഇന്ത്യയിലെ സിഖ് തീർത്ഥാടകർക്ക് പാകിസ്ഥാനിലേക്ക് വിസ രഹിത പ്രവേശനം നൽകുന്നതാണ്. എന്നാൽ കൊവിഡിനെ തുടർന്ന് ഇടനാഴി അടയ്ക്കുകയായിരുന്നു.
നവംബർ 19 നാണ് ഗുരു നാനാകിന്റെ ജന്മവാർഷികം. ഇതിനോടനുബന്ധിച്ച് നവംബർ 17 മുതൽ 26 വരെ പാകിസ്ഥാനിൽ വിപുലമായ ആഘോഷപരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്നും ഇന്ത്യയിൽ നിന്നുള്ള സന്ദർശകരെ പ്രതീക്ഷിക്കുന്നതായും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കർതാർപൂർ ഇടനാഴി തുറക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയും ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |