ലണ്ടൻ: കിഴക്കൻ യൂറോപ്പിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് റഷ്യയുമായി യുദ്ധം ചെയ്യാൻ ബ്രിട്ടനിലെ സൈന്യം തയ്യാറായി ഇരിക്കണമെന്ന് ബ്രിട്ടീഷ് സൈനിക മേധാവി ജനറൽ നിക് കാർട്ടർ. റഷ്യൻ സഖ്യകക്ഷിയായ ബെലാറസിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹം പോളണ്ട് അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചതിന് പിന്നാലെയാണിത്. മേഖലയിലെ വമ്പൻ ഭീഷണിയായി റഷ്യ മാറിയിരിക്കുകയാണ്. എന്നാൽ, നേരിട്ടുള്ള യുദ്ധത്തിന് റഷ്യ മുതിരുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്ൻ അതിർത്തിയിൽ റഷ്യ സൈനിക വിന്യാസം വർദ്ധിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ബെലാറസിൽ നിന്നുള്ള 4000 ത്തോളം അഭയാർത്ഥികൾ ഇപ്പോൾ അതിർത്തിയിലുണ്ടെന്നും ദിനംപ്രതി കൂടുതൽ പേർ എത്തിച്ചേരുന്നുണ്ടെന്നും പോളണ്ട് വ്യക്തമാക്കി.
പോളണ്ടിലൂടെ യൂറോപ്യൻ യൂണിയനിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ അഭയാർത്ഥികളെ പ്രേരിപ്പിക്കുന്നതായി അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾ ആരോപിച്ചിരുന്നു. 30 വർഷമായി എകാധിപത്യഭരണം തുടരുന്ന ലുകാഷെങ്കോ തനിക്കുമേൽ ഇ.യു ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾക്ക് പകരംവീട്ടാൻ അഭയാർത്ഥികളെ അനധികൃതമായ കടന്നുകയറ്റത്തിന് പ്രേരിപ്പിക്കുകയാണെന്നാണ് നേതാക്കൾ ആരോപിക്കുന്നത്. അതേസമയം, ലുകാഷെങ്കോയ്ക്ക് നേരെ ഇ.യു കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനാണ് ലുകാഷെങ്കോയ്ക്ക് പിന്തുണ നൽകുന്നതെന്നും വിമർശനമുയർന്നിരുന്നു. അഭയാർത്ഥികളെ ആയുധമാക്കി റഷ്യ ബ്രിട്ടനും സഖ്യകക്ഷികൾക്കുമെതിരെ യുദ്ധം ചെയ്യുകയാണെന്നും ആരോപണമുണ്ട്.
എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച പുടിൻ അഭയാർത്ഥി പ്രവാഹവുമായി ബന്ധമില്ലെന്നും ഇ.യു ലുകാഷെങ്കോയുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |