കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഈ വർഷം മൂന്നു ലക്ഷത്തിലേറെ പ്രവാസികൾക്ക് റെസിഡൻസ് പെർമിറ്റ് നഷ്ടമായതായി റിപ്പോർട്ട്. 2021 ജനുവരി ഒന്ന് മുതല്‍ നവംബർ15 വരെയുള്ള കാലയളവിൽ 3,16,700 വിദേശികളുടെ ഇഖാമയാണ് റദ്ദാക്കപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും അറബ് മേഖലയിൽ നിന്നുമുള്ളവരാണ് ഇഖാമ നഷ്ടമായവരിൽ കൂടുതലും.സ്വദേശങ്ങളിലേക്ക് പോയവരിൽ പലർക്കും കൊവിഡ് മൂലമേർപ്പെടുത്തിയ നിയന്ത്രണങ്ങളാൽ തിരിച്ചെത്താൻ കഴിയാത്തതിനാലാണ് പലരുടെയും റെസിഡൻസ് പെർമിറ്റ് റദ്ദാവാനുള്ള പ്രധാന കാരണം. ആറു മാസത്തിൽ കൂടുതൽ കുവൈറ്റിന് പുറത്താണെങ്കിൽ വിസ കാലാവധി സ്വാഭാവികമായും റദ്ദാകും. ഓൺലൈനായി റെസിഡൻസി പുതുക്കാൻ ആഭ്യന്തരമന്ത്രാലയം സൗകര്യം ഒരുക്കിയിരുന്നെങ്കിലും വലിയൊരു ശതമാനം ആളുകളും ഇത് പ്രയോജനപ്പെടുത്തിയില്ല.
സർക്കാർ ജോലിക്കാർ, സ്വകാര്യ ജീവനക്കാർ, ആശ്രിത വിസയിൽ കഴിയുന്നവർ, ഗാർഹിക തൊഴിലാളികൾ, ബിസിനസുകാർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടെന്നു. കൊവിഡ് മൂലം രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ സ്വദേശി വൽക്കരണം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഇതുകൂടി പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ പ്രവാസികൾക്ക് തൊഴിൽ നഷ്ടമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആറായിരത്തിലേറെ അപേക്ഷകളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം സർക്കാര്‍ ജോലിക്കായി കുവൈറ്റ് പൗരൻമാർ വിവിധ മന്ത്രാലയങ്ങളിൽ സമർപ്പിച്ചെന്ന് പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഒഴിവുകൾക്ക് അനുസൃതമായി സ്വദേശികളെ നിയമിക്കാനാണ് കമ്മിഷന്റെ തീരുമാനം. അടുത്ത ആഴ്ച മുതൽ നിയമനത്തിനുള്ള നടപടികൾ ആരംഭിക്കും. കുവൈറ്റിലെ 46 ലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ 34 ലക്ഷത്തോളം പേർ വിദേശികളാണെന്നാണ് കണക്കുകൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |