ലണ്ടൻ: ബ്രിട്ടനിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ നിർബന്ധമാക്കുന്ന നിയമം പ്രഖ്യാപിക്കാനൊരുങ്ങി സർക്കാർ. ഇതോടെ രാജ്യത്തുടനീളം 1,45,000 ചാർജിങ് പോയിന്റുകൾ സ്ഥാപിക്കപ്പെടും. അടുത്തവർഷം മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരികയെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നല്കി.
പുതിയതായി നിർമിക്കുന്ന സൂപ്പർമാർക്കറ്റുകൾ, ജോലിസ്ഥലങ്ങൾ, പുതുക്കിപ്പണിയുന്ന കെട്ടിടങ്ങൾ എന്നിവയ്‌ക്കെല്ലാം ഈ നിയമം ബാധകമാവും. ഇന്നലെ കോൺഫെഡറേഷൻ ഫ് ബ്രിട്ടീഷ് ഇൻഡസ്ട്രീസ് കോൺഫറൻസിൽ സംസാരിക്കുമ്പോൾ പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് പുതിയ നിയമം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2030 ഓടെ പെട്രോൾ, ഡീസൽ കാറുകൾക്ക് നിരോധനമേർപ്പെടുത്താൻ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് സർക്കാർ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുന്നത്.
നിലവിൽ രാജ്യത്തുള്ള 25,000 ചാർജിങ് പോയിന്റുകൾ 2030 ആവുമ്പോഴേക്കും ഇതിന്റെ പത്തിരട്ടി വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ പദ്ധതി. മുൻനിര കാർ നിർമാതാക്കളായ ജഗ്വാർ, വോൾവോ തുടങ്ങിയവയും സമ്പൂർണ വൈദ്യുത വാഹനങ്ങളിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം യു.കെയിൽ വൈദ്യുതി കാറുകളുടെ വിൽപനയും വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |