ജിദ്ദ: സൗദി അറേബ്യയയിൽ ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചു. വടക്കേ ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമിക്രോൺ സ്ഥിരീകരിക്കുന്ന ആദ്യ ഗൾഫ് രാജ്യമായി സൗദി. രേഗബാധിതനായ വ്യക്തിയേയും അദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും ക്വാറന്റൈനിലാക്കിയെന്നും രോഗം വ്യാപിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. അതേസമയം സൗദിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ മറ്റ് ഗൾഫ് രാജ്യങ്ങളും നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സുരക്ഷാ മാർഗങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവർക്ക് സൗദിയിലേക്ക് പ്രവേശിക്കണമെങ്കിൽ 14 ദിവസം മറ്റേതെങ്കിലും രാജ്യത്ത് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച ഒമിക്രോൺ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതേസമയം ഉത്തര ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നില്ല. 35 ദശലക്ഷത്തോളം ജനസംഖ്യയുള്ള സൗദിയിൽ 47 ദശലക്ഷത്തോളം വാക്സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഇതുവരെ 5,49000 കൊവിഡ് കേസുകളും 8836 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജനങ്ങളോട് രാജ്യം വിടരുതെന്ന് നിർദ്ദേശിച്ച് കുവൈറ്റ്
ഒമിക്രോൺ സൗദിയിൽ സ്ഥിരീകരിച്ചതിന് പിന്നാലെ മുൻകരുതൽ നടപടികളുടെ ഭാഗമായി നിലവിൽ ആരും രാജ്യം വിടരുതെന്ന് പൗരന്മാരോടും പ്രവാസികളോടും നിർദേശിച്ച് കുവൈറ്റ് സർക്കാർ. രാജ്യത്ത് ഒമിക്രോൺ കണ്ടെത്തിയിട്ടില്ലെന്നും വൈറസ് ബാധ കണ്ടെത്തിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ താത്ക്കാലികമായി നിറുത്തിവെച്ചതായും കുവൈറ്റ് അധികൃതർ അറിയിച്ചു. ഒമിക്രോൺ വകഭേദത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാർഗം വിദേശ യാത്രകൾ ഒഴിവാക്കുന്നതാണെന്ന് കുവൈറ്റി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഒമിക്രോൺ ഭീതിയെ തുടർന്ന് കുവൈറ്റ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |