മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ആത്മകഥ പുറത്തിറങ്ങി
ന്യൂഡൽഹി: വിവാദമായ അയോദ്ധ്യയിലെ രാമജന്മഭൂമി - ബാബറി മസ്ജിദ് തർക്ക കേസിൽ അന്തിമ വിധി പ്രസ്താവിച്ച ശേഷം സുപ്രീംകോടതി ബെഞ്ചിലെ അംഗങ്ങൾക്ക് ആഡംബരഹോട്ടലിൽ അത്താഴവിരുന്ന് നൽകിയതായും വിലകൂടിയ വൈൻ പങ്കിട്ടതായും മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജൻ ഗൊഗോയിയുടെ വെളിപ്പെടുത്തൽ.
'ജസ്റ്റിസ് ഫോർ ദി ജഡ്ജ്: ആൻ ഓട്ടോബയോഗ്രഫി' എന്ന ആത്മകഥയിലാണ് 2019 നവംബർ ഒമ്പതിലെ സായാഹ്നത്തെക്കുറിച്ച് ഗൊഗോയ് പരാമർശിക്കുന്നത്.
അയോദ്ധ്യാ വിധി പ്രസ്താവത്തിന് ശേഷം ഒന്നാം നമ്പർ കോടതിക്ക് പുറത്തുള്ള ജഡ്ജിമാരുടെ ഗാലറിയിൽ അശോകചക്രത്തിന് താഴെയായി സെക്രട്ടറി ജനറൽ ഫോട്ടോ സെഷൻ സംഘടിപ്പിച്ചു. അന്ന് വൈകിട്ട്, ജഡ്ജിമാരെ അത്താഴത്തിന് താജ് മാൻസിങ്ങ് ഹോട്ടലിലേക്ക് കൊണ്ടുപോയി. ഞങ്ങൾ ചൈനീസ് ഭക്ഷണം കഴിച്ചു. ഒപ്പം അവിടെയുള്ളതിൽ ഏറ്റവും മികച്ച ഒരുകുപ്പി വൈനും പങ്കിട്ടു. കൂട്ടത്തിൽ മുതിർന്നയാൾ ഞാനായതിനാൽ ബില്ല് ഞാൻ നൽകി'.
ഗൊഗോയിയുടെ നേതൃത്വത്തിലുള്ള, അയോദ്ധ്യാ വിധിപ്രസ്താവം നടത്തിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.അബ്ദുൾ നസീർ എന്നിവരാണ് ഉണ്ടായിരുന്നത്. ബോബ്‌ഡെ പിന്നീട് ചീഫ് ജസ്റ്റിസായാണ് വിരമിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആത്മകഥയിൽ കരിയറിലെ സുപ്രധാനവും വിവാദപരവുമായ നിരവധി വെളിപ്പെടുത്തലുകൾ ഗൊഗോയി നടത്തിയിട്ടുണ്ട്.
ലൈംഗികാരോപണം:
തെറ്റുപറ്റിയെന്ന് അംഗീകരിക്കുന്നു
തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണം കേട്ട ബെഞ്ചിന്റെ ഭാഗമായതിൽ ഖേദമുണ്ടെന്ന് പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെ ഗൊഗോയ് വ്യക്തമാക്കി. ആദ്യമായാണ് ഇക്കാര്യത്തിൽ അദ്ദേഹം പ്രതികരിക്കുന്നത്.
'പരമോന്നത ആരോപണങ്ങളും സത്യത്തിനായുള്ള എന്റെ അന്വേഷണവും' എന്ന തലക്കെട്ടിലാണ് ഗൊഗോയി തനിക്കെതിരെ സുപ്രീംകോടതി ജീവനക്കാരി ഉയർത്തിയ ലൈംഗിക ആരോപണങ്ങളെക്കുറിച്ച് വിശദമാക്കുന്നത്. ഞാൻ ആ ബെഞ്ചിലെ ജഡ്ജിയാകാൻ പാടില്ലായിരുന്നു. എല്ലാവരും തെറ്റുകൾ വരുത്തുന്നു. അത് അംഗീകരിക്കുന്നതിൽ തെറ്റില്ല'.- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |