വാഷിംഗ്ടൺ: കൊവിഡിന്റെ ഒമിക്രോൺ വകഭേദം രാജ്യത്ത് അതിതീവ്രവ്യാപനത്തിന് ഇടയാക്കുമെന്ന് മുന്നറിയിപ്പ് നല്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മഞ്ഞുകാലത്ത് രോഗബാധയും മരണവുമാണ് വാക്സിൻ സ്വീകരിക്കാത്തവരെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും രോഗവ്യാപപനം തടയാൻ ഇനിയും വാക്സിനെടുക്കാത്തവർ വാക്സിൻ സ്വീകരിക്കുകയും രണ്ടു ഡോസ് സ്വീകരിച്ചവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ തയ്യാറാവണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രതിദിന രോഗികളുടെ എണ്ണം രാജ്യത്ത് വീണ്ടും ഒരു ലക്ഷം കടന്നതോടെയാണ് ബൈഡന്റെ മുന്നറിയിപ്പ്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന രാജ്യവും അമേരിക്കയാണ്. അമേരിക്കയിൽ പ്രതിദിനം 1150 എന്ന ശരാശരിയിലാണ് മരണ നിരക്ക്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ സർവകലാശാലകളിൽ ക്ലാസുകൾ വീണ്ടും ഓൺലൈനായി മാറ്റിയിട്ടുണ്ട്. യു.എസിലെ 36 സ്‌റ്റേറ്റുകളിലാണ് ഇതിനോടകം ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി എടുക്കുകയാണെങ്കിൽ യു.എസിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ 40 ശതമാനം വർദ്ധനവും മരണനിരക്കിൽ 18 ശതമാനം വർദ്ധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 80 ലധികം രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഡെൽറ്റ വകഭേദത്തെക്കാൾ 70 ഇരട്ടി വേഗത്തിലാണ് ഒമിക്രോൺ വ്യാപിക്കുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതേ സമയം ആഗോളതലത്തിൽ ലോകരാജ്യങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒമിക്രോൺ വകഭേദമാണെന്നും എല്ലാവരും കൂട്ടായി ഇതിനെ നേരിടണമെന്നും ജി 7 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാർ ആഹ്വാനം ചെയ്തു.
അതേ സമയം യു.എസ് പൗരന്മാർ വാക്സിനേഷനായി ജോൺസൺ ആൻഡ് ജോൺസൺ ഒഴികെയുള്ള കൊവിഡ് വാക്സിനുകൾക്ക് മുൻഗണന നൽകുന്നതാണ് ഉചിതമെന്ന് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ശുപാർശ ചെയ്തു. ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ രക്തം കട്ടപിടിക്കുന്ന രോഗത്തിനു കാരണമാകുമെന്നതിന്റെ തെളിവുകൾ ചൂണ്ടിക്കാട്ടിയാണ് ഈ നിർദ്ദേശം. അതേ സമയം ജോൺസൺ ആൻഡ് ജോൺസണിന്റെ വാക്സിൻ വിപണിയിൽ നിന്ന് നീക്കം ചെയ്യുന്നില്ലെന്നുംമോഡേണയിൽ നിന്നോ ഫൈസർബയോഎൻടെക്കിൽ നിന്നോ ഉള്ള വാക്സിനുകൾ സ്വീകരിക്കാൻ താത്പ്പര്യമില്ലാത്തവർക്ക് ഈ വാക്സിൻ സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |