മനാമ : ലോകരാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് കൊവിഡ് വാക്സിൻ നാലാം ഡോസ് വിതരണം ചെയ്യാൻ അനുമതി നല്കി ബഹ്റൈൻ. സിനോഫാം വാക്സിന്റെ മൂന്നു ഡോസുകൾ സ്വീകരിച്ചവർക്കാണ് നാലാം ഡോസ് നൽകുന്നത്. 18 വയസിന് മുകളിലുള്ള, മൂന്നാം ഡോസ് സ്വീകരിച്ച് മൂന്നു മാസം പിന്നിട്ടവരുമായവർക്കാണ് നാലാം ഡോസിന് അർഹതയുള്ളത്. ഫൈസർ ബയോൺടെക് വാക്സിനോ സിനോഫാം വാക്സിനോ നാലാം ഡോസായി നല്കാനാണ് തീരുമാനം. നാലാം ഡോസ് എടുക്കാൻ യോഗ്യരായ ആളുകൾക്ക് മുൻ കൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി കുത്തിവയ്പ്പ് എടുക്കാമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 7.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ ആരോഗ്യ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കും. അതേ സമയം ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ജനുവരി 31 വരെ രാജ്യത്ത് യെല്ലോ ലെവൽ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അധികൃതർ. ഇതുപ്രകാരം രാജ്യത്തേക്ക് വരുന്ന ആറു വയസിന് മുകളിലുള്ള മുഴുവൻ യാത്രക്കാരും യാത്ര പുറപ്പെടുന്നതിനു മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. രാജ്യത്തെ പ്രധാനപ്പെട്ട പൊതുയിടങ്ങളിലെല്ലാം വാക്സിനെടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |