പ്യോംഗ്യാങ് : രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കൊവിഡ്, യു.എസ് ബന്ധം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഭരണകക്ഷി യോഗം വിളിച്ച് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. വർക്കേഴ്സ് പാർട്ടി ഒഫ് കൊറിയയുടെ (ഡബ്ല്യു.പി.കെ) നാലാമത് പ്ലീനറി യോഗമാണ് തിങ്കളാഴ്ച വിളിച്ചു ചേർത്തത്. 2021ൽ രാജ്യത്ത് നടപ്പിലാക്കിയ അജണ്ടകളും നയങ്ങളും അവലോകനം ചെയ്യുന്നതിനാണ് പ്ലീനറി യോഗം ചേർന്നിരിക്കുന്നത്. യോഗം എത്ര ദിവസം നീണ്ടു നില്ക്കുമെന്ന് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. ലോക്ക്ഡൗണും കടുത്ത വരൾച്ചയും മൂലം രാജ്യത്ത് ഭക്ഷ്യ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇതിനോടൊപ്പം ആണവായുധ പദ്ധതിക്ക് മേലുള്ള അന്താരാഷ്ട്ര ഉപരോധവും രാജ്യത്തിന് തലവേദനയായിരിക്കുകയാണ്. 2019ൽ നാല് ദിവസത്തേക്കാണ് പ്ലീനറി യോഗം ചേർന്നത്. ഇതിന് മുമ്പും പുതുവർഷത്തോടനുബന്ധിച്ച് കിം പ്രധാന നയ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. ഇത്തവണ 'ലോകരാജ്യങ്ങളുമായി ചർച്ചകൾക്കുള്ള വാതിലുകൾ തുറന്ന് ഉത്തരകൊറിയ പുതിയ വർഷം ആരംഭിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്ന രീതിയിലുള്ള തീരുമാനങ്ങളെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ദക്ഷിണ കൊറിയ പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |