വെല്ലിങ്ടൺ: ബുക്കർ പുരസ്‌കാര ജേതാവായ ന്യൂസീലാൻഡ് എഴുത്തുകാരി കെരി ഹൽമ് (74)അന്തരിച്ചു. വേമേറ്റിലുള്ള സ്വവസതിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. 1985 ൽ ആദ്യ നോവലായ ദി ബോൺ പീപ്പിളിനാണ് കെരിയ്ക്ക് ബുക്കർ സമ്മാനം ലഭിച്ചത്. ആദ്യമായി എഴുതിയ നോവലിന് ബുക്കർ പുരസ്കാരം ലഭിച്ച ആദ്യത്തെ എഴുത്തുകാരിയായിയായിരുന്നു കെരി.
1947ൽ ക്രിസ്ചർച്ചിലായിരുന്നു കെരിയുടെ ജനനം. ചെറുപ്രായത്തിൽ തന്നെ കഥയും കവിതയും എഴുതിത്തുടങ്ങിയ കെരി ഹൈസ്‌കൂൾപഠനത്തിന് ശേഷം വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പുകയില നുള്ളുന്ന ജോലിയിലേക്ക് തിരിഞ്ഞു. പിന്നീട് 1967 ൽ യൂണിവേഴ്സിറ്റി ഒഫ് കാന്റർബെറിയിൽ ബിരുദ പഠനം ആരംഭിച്ചെങ്കിലും പൂർത്തീകരിച്ചില്ല. പിന്നീട് പലയിടങ്ങളിലും ജേർണലിസ്റ്റ്, ഫാർമസിസ്സ്റ്റ്, ടെലിവിഷൻ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടർ എന്നീ പല ജോലികളും ചെയ്യുന്നതിനിടെ തന്നെ എഴുത്തും തുടർന്നു. 12 വർഷത്തോളമാണ് ബുക്കർ പ്രൈസ് ലഭിച്ച ദി ബോൺ പീപ്പിളിനായി പ്രസാധകരെത്തേടി കെരി അലഞ്ഞത്. 1984 ൽ പ്രസിദ്ധീകരിച്ച ഈ നോവലിന് ആ വർഷം തന്നെ ന്യൂസിലാൻഡ് ബുക്ക് ഒഫ് ദി ഇയർ അവാർഡും ലഭിച്ചു. ബെയ്റ്റ്, ഓൺ ദി ഷാഡോ സ്ലൈഡ്, ലോസ്റ്റ് പൊസെഷൻസ്, സ്ട്രാൻഡ്സ് എന്നിവയാണ് പ്രധാന കൃതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |