നിക്കോസിയ : ഡെൽറ്റയുടേയും ഒമിക്രോണിന്റേയും സംയോജിത സ്വഭാവം പ്രകടിപ്പിക്കുന്ന പുതിയ കൊവിഡ് വകഭേദം സൈപ്രസിൽ കണ്ടെത്തി. ശാസ്ത്രീയ നാമകരണം നടന്നിട്ടില്ലാത്തതിനാൽ നിലവിൽ ഡെൽറ്റാക്രോൺ എന്നാണ് ഈ വകഭേദം അറിയപ്പെടുന്നത്.സൈപ്രസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ലോൺഡിയോസ് കോസ്ട്രികിസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. നിലവിൽ ലോകത്താകമാനം റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഭൂരിഭാഗവും ഡെൽറ്റ, ഒമിക്രോൺ വകഭേദം മൂലമാണ്. ചിലരിൽ ഈ രണ്ട് വകഭേദങ്ങളും ഒന്നിച്ചും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഡെൽറ്റ ജീനോമുകൾക്കുള്ളിൽ ഒമിക്രോണിന് സമാനമായ ജനിതക സവിശേഷതകളാണ് ഡെൽറ്റാക്രോണിനുള്ളത്.കോസ്ട്രികിസ് പറഞ്ഞു. നിലവിൽ സൈപ്രസിൽ ഡെൽറ്റാക്രോണിന്റെ 25 സാമ്പിളുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 11 പേർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികളും 14 പേർ ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളുമാണ്. കൂടുതൽ പഠനങ്ങൾക്കായി ഡെൽറ്റാക്രോണിന്റെ സാമ്പിളുകൾ ജർമ്മനിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ വ്യാപന ശേഷി, വാക്സിനുകളോടുള്ള പ്രതികരണം, രോഗ തീവ്രത എന്നിവയെക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ഇതിനായി കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു.
യൂറോപ്പിൽ വാക്സിൻ വിരുദ്ധ പ്രക്ഷോഭം ശക്തം
യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ വർദ്ധിക്കുന്ന സാഹചര്യത്തിലും വാക്സിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ. ആസ്ട്രിയ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്നലെ വാക്സിൻ വിരുദ്ധ പ്രവർത്തകർ പ്രതിഷേധ റാലി നടത്തി. വാക്സിനെടുക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ വിലക്കേർപ്പെടുത്താനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. യൂറോപ്പിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഫ്രാൻസിൽ പ്രതിഷേധ റാലിയിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ആസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ പ്രതിഷേധ റാലിയിൽ 40,000ലധികം പേർ പങ്കെടുത്തു. വെള്ളിയാഴ്ച ഫ്രാൻസിൽ മൂന്നു ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും പ്രവേശിക്കുന്നതിനും ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിനും രാജ്യത്ത് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.
അതേ സമയം ബ്രിട്ടനിൽ കൊവിഡ് മരണം ഒന്നരലക്ഷം കവിഞ്ഞു ശനിയാഴ്ച 146,390 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 313 പേർ മരിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |