വാഷിംഗ്ടൺ: ലോക രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. ജനുവരി 31 ന് എല്ലാ ജീവനക്കാരും ഓഫീസിലെത്തണമെന്ന് മെറ്റ അറിയിച്ചിരുന്നെങ്കിലും നിലവിൽ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത് മാർച്ച് 28 ലേക്ക് നീട്ടി. ഓഫീസിലെത്തുന്ന ജീവനക്കാരെല്ലാം ബൂസ്റ്റർ ഡോസ് ഉൾപ്പെടെയുള്ള കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്നും കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. ആരോഗ്യപരമായും മതപരമായുമുള്ള കാരണങ്ങളാൽ വാക്സിനെടുക്കാത്തവർക്ക് ഓഫീസിലെത്തുന്നതിന് ഇളവുകൾ ലഭിക്കുകയില്ല. ഇവർക്ക് വർക്ക് ഫ്രം ഹോം രീതി തന്നെ തുടരേണ്ടി വരും.
നിലവിൽ വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് ഓഫീസിൽ വരണോ, വീട്ടിൽ തന്നെ തുടരണോ എന്ന് തീരുമാനിക്കാൻ കമ്പനി മാർച്ച് 14 വരെ സമയം നൽകിയിട്ടുണ്ട്. മാറിയ സാഹചര്യത്തിൽ , വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥിരമായി ഈ രീതി തുടരാനോ താത്ക്കാലിക വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാനോ സാധിക്കും. വാക്സിനെടുക്കാത്തവരുട കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും കമ്പനി നിർദ്ദേശം പാലിക്കാത്തവർ പിരിച്ചു വിടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ നിർബന്ധിത അവധിയിൽ പ്രവേശിക്കൽ, ശമ്പളമില്ലാത്ത അവധി, പിരിച്ചു വിടൽ തുടങ്ങിയ നടപടികൾ നേരിടേണ്ടി വരുമെന്ന് ഗൂഗിളും ജീവനക്കാർക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |