ബെർലിൻ : ഇന്ത്യൻ സന്ദർശനത്തിനിടെ റഷ്യ - യുക്രൈൻ വിഷയത്തിൽ വിവാദ പ്രസ്താവന നടത്തിയ ജർമ്മൻ നേവി തലവൻ വാം കേ- അച്ചിം സ്കോൻബാച്ച് സ്ഥാനമൊഴിഞ്ഞു.നിലവിൽ ജർമ്മൻ നാവിക സേനാ തലവന്റെ ട്വിറ്റർ പേജിൽ നിന്ന് സ്കോൻബാച്ചിന്റെ ഫോട്ടോയും നീക്കം ചെയ്തിട്ടുണ്ട്. ഡൽഹി സന്ദർശനത്തിനിടെയാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകണമെന്നും യുക്രൈൻ നാറ്റോ അംഗരാജ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞത്. റഷ്യയുടെ ലക്ഷ്യം യുക്രൈന്റെ ചെറിയ ഭൂപ്രദേശമാണെന്ന് കരുതുന്നില്ലെന്നും അങ്ങനെ വിചാരിക്കുന്നത് അസംബന്ധമാണെന്നും സ്കോൻബാച്ച് പറഞ്ഞു. റഷ്യയുമായി നല്ല ബന്ധം സ്ഥാപിക്കേണ്ടത് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ ആവശ്യമായി തീർന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രൈൻ - റഷ്യ അതിർത്തിയിൽ കൂടുതൽ റഷ്യൻ സർക്കാർ കൂടുതൽ സൈന്യത്തെ വിന്യസിച്ച് യുദ്ധത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെ, ജർമ്മൻ സേനാ തലവനിൽ നിന്ന് ഇത്തരമൊരു പ്രസ്താവനയുണ്ടായത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. സംഭവം വിവാദമായതോടെ ജർമ്മൻ പ്രതിരോധ മന്ത്രാലയം സ്കോൻബാച്ചിന്റെ പ്രതികരണത്തെ തള്ളി രംഗത്തെത്തിയിരുന്നു.ഇതോടെ തന്റെ പ്രതികരണം തെറ്റായിപ്പോയെന്ന് സ്കോൻബാച്ച് വിശദീകരിച്ചു. അതേ സമയം വിഷയത്തിൽ ജർമ്മൻ അംബാസിഡറെ വിളിച്ചു വരുത്തി യുക്രൈൻ വിദേശകാര്യ മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |