കീവ്: ഇന്നലെ പ്രഖ്യാപിച്ച മൂന്നാമത്തെ വെടിനിറുത്തലിൽ യുക്രെയിൻ പൗരന്മാർക്ക് രക്ഷപ്പെടാനുള്ള ഇടനാഴി റഷ്യയിലേക്ക് തുറന്നതും ആക്രമണം നിറുത്തിവയ്ക്കാതിരുന്നതും രക്ഷാദൗത്യം വീണ്ടും അസാധ്യമാക്കി.
തലസ്ഥാനമായ കീവിന് പടിഞ്ഞാറ് ജനവാസമേഖലവരെ റഷ്യൻ ടാങ്കുകൾ എത്തി.കീവിന് പുറത്ത് ശക്തമായ ഏറ്റുമുട്ടൽ നടക്കുകയാണ്. ജനവാസ കേന്ദ്രത്തിലെ ആക്രമണത്തിൽ രണ്ടു കുട്ടികൾ അടക്കം എട്ടുപേർ മരിച്ചു. മിക്കോലായീവ് വിമാനത്താവളം തിരിച്ചുപിടിച്ചെന്ന് യുക്രെയിൻ അറിയിച്ചു.ഇതുവരെ 11,000 റഷ്യൻ സൈനികരെ വധിച്ചെന്നാണ് യുക്രെയിനിന്റെ അവകാശവാദം.മരിച്ച സിവിലിയന്മാർ 406 എന്ന് യു.എൻ.
സുമിയിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ വെടിനിറുത്തൽ അറിഞ്ഞ് ഇന്ത്യൻ എംബസിയുടെ നിർദ്ദേശ പ്രകാരം നാലു ബസുകളിൽ റഷ്യൻ അതിർത്തിയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയെങ്കിലും വഴിയിൽ സ്ഫോടനം നടന്നതായി അറിഞ്ഞ് യാത്ര ഉപേക്ഷിച്ചു.
12 ദിവസമായി ആക്രമണം തുടരുന്ന റഷ്യ, ഇന്നലെ പ്രഖ്യാപിച്ച വെടിനിറുത്തലിൽ വിദേശികൾ അടക്കമുള്ളവരെ ഒഴിപ്പിക്കാൻ റഷ്യയിലേക്കും ബെലാറൂസിലേക്കുമുള്ള ഇടനാഴികൾ കൂടി ഉൾപ്പെടുത്തിയതാണ് യുക്രെയിനെ
ചൊടിപ്പിച്ചത്.സ്വന്തം പൗരന്മാരെ ശത്രുവിന്റെ പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നത് അധാർമികമെന്ന നിലപാടിലാണ് യുക്രെയിൻ.
റഷ്യൻ സേന വളഞ്ഞുനിൽക്കുന്ന മരിയൂപോൾ, ശക്തമായ പോരാട്ടം നടക്കുന്ന ഖാർകീവ്, മലയാളികൾ അടക്കം എഴുന്നൂറിലേറെപ്പേർ കുടുങ്ങിക്കിടങ്ങുന്ന സുമി,ശക്തമായ ഷെല്ലാക്രമണം തുടരുന്ന തലസ്ഥാനമായ കീവ് എന്നിവിടങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് ഒഴിഞ്ഞു പോകാനാണ് റഷ്യ ആറ് ഇടനാഴികൾ നിർദ്ദേശിച്ചത്.
ആക്രമണത്തിന് ഒത്താശ ചെയ്തുകൊടുക്കുന്ന ബെലാറൂസിന്റെ ഭാഗമായ ഗോമലിയിലേക്കാണ് കീവിൽ നിന്നുള്ള ഇടനാഴി നിർദ്ദേശിച്ചത്. ഖാർകീവിൽ നിന്നുള്ള ഏക ഇടനാഴി റഷ്യയിലേക്കായിരുന്നു. സുമിയിൽ നിന്നും മരിയൂപോളിൽനിന്നും രണ്ടു പാതകൾ വീതം നിർദ്ദേശിച്ചെങ്കിലും ഓരോ പാതകൾ റഷ്യയിലേക്കാണ്. അവിടെനിന്ന് ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പോകാമെന്നായിരുന്നു റഷ്യയുടെ നിർദ്ദേശം.
ഇരുരാജ്യങ്ങളും രൂപരേഖ തയ്യാറാക്കി സാഹചര്യം ഒരുക്കാത്തതിനാലാണ് മൂന്നുതവണയും വെടിനിറുത്തൽ പ്രയോജനപ്പെടാതെപ്പോയതെന്ന് റെഡ്ക്രോസ് വ്യക്തമാക്കി.
മൂന്നാം ചർച്ചയിൽ ഉപാധി കടുപ്പിച്ച് റഷ്യ
ഇന്ത്യൻ സമയം ഇന്നലെ രാത്രി ഏഴരയ്ക്ക് യുക്രെയിൻ മൂന്നാം വട്ടസമാധാന ചർച്ച തുടങ്ങി. ക്രൈമിയ റഷ്യൻ പ്രദേശമായി അംഗീകരിക്കുക. ഡൊണെസ്കും ലുഹാൻസ്കും സ്വതന്ത്ര രാഷ്ട്രങ്ങളായി അംഗീകരിക്കുക. യുക്രെയിന്റെ ഭരണഘടന ഭേദഗതി ചെയ്ത് നാറ്റോ പോലുള്ള സൈനിക സഖ്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പുവരുത്തുക. ഇവയാണ് റഷ്യയുടെ ഉപാധികൾ. രണ്ടു ചർച്ച നടന്ന ബെലറൂസാണ് ഇന്നലത്തെ വേദിയെന്നാണ് സൂചന. വ്യാഴാഴ്ച തുർക്കിയിൽ വിദേശകാര്യ മന്ത്രി സെർജിലവ്റോവും റഷ്യൻ വിദേശകാര്യമന്ത്രി ദിമിത്രോകുലേവയും തമ്മിൽ ചർച്ച നടന്നേക്കും.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായും യുക്രെയിൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിയുമായും ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. സമാധാന ചർച്ച നടത്തി ഒത്തുതീർപ്പിലെത്താൻ ഇരുവരോടും അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |