ഫ്ലോറിഡ : ആഡംബര കപ്പൽ എന്ന് കേൾക്കുമ്പോൾ ഇന്നും മനസിൽ ഓടിയെത്തുന്നത് 110 വർഷങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനിയായ വൈറ്റ് സ്റ്റാർ ലൈനിന്റെ ആർ.എം.എസ് ടൈറ്റാനിക് എന്ന പടുകൂറ്റൻ കപ്പലാണ്. ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്കിലേക്ക് 2,224 യാത്രക്കാരുമായി കന്നിയാത്ര പുറപ്പെട്ട ടൈറ്റാനിക് ആദ്യയാത്രയിൽ തന്നെ 1912 ഏപ്രിൽ 15ന് ഒരു മഞ്ഞുമലയിലിടിച്ച് അറ്റ്‌ലാൻഡിക് സമുദ്രത്തിൽ മുങ്ങി.
1,500 ലേറെ പേർക്ക് ജീവൻ നഷ്ടമായി. അന്ന് നിർമ്മിക്കപ്പെട്ടവയിൽ വച്ച് ഏറ്റവും വലുതായിരുന്നു ടൈറ്റാനിക്. ' ഒരിക്കലും മുങ്ങാത്ത കപ്പൽ " എന്നായിരുന്നു ടൈറ്റാനിക് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ടൈറ്റാനികിനെ വെല്ലുന്ന ഭീമൻ ആഡംബര കപ്പലുകൾ പിന്നീട് ലോകത്ത് നിരവധി ഉണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ, ലോകത്തെ ഏറ്റവും നീളമേറിയ ക്രൂസ് ഷിപ്പ് ആദ്യമായി നീറ്റിലിറക്കിയിരിക്കുകയാണ്. യു.എസിലെ റോയൽ കരീബിയൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ' വണ്ടർ ഒഫ് ദ സീസ് " എന്ന കപ്പലാണത്. ടൈറ്റാനിക്കിന്റെ അഞ്ചിരട്ടി വലിപ്പമാണ് ഈ പടുകൂറ്റൻ കപ്പലിന്.! ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഫ്ലോറിഡയിലെ ഫോർട്ട് ലോർഡേലിൽ നിന്ന് കരീബിയൻ തീരത്തേക്കാണ് വണ്ടർ ഒഫ് ദ സീസ് യാത്ര തുടങ്ങിയത്.
ഏഴ് ദിവസമാണ് യാത്ര. കടലിലെ ഒരു ചെറിയ നഗരം എന്നാണ് ഈ ഭീമൻ ആഡംബര കപ്പലിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വർഷം തന്നെ കപ്പലിനെ പുറത്തിറക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ നീട്ടുകയായിരുന്നു. റോയൽ കരീബിയന്റെ തന്നെ ' സിംഫണി ഒഫ് ദ സീസ് " ആയിരുന്നു ഇതിന് മുന്നേ ലോകത്തെ ഏറ്റവും നീളമേറിയ ക്രൂസ് ഷിപ്പ്.
ഭാരം - 236,857 ടൺ
നീളം - 1,188 അടി
വീതി - 215 അടി
2,300 ജീവനക്കാർ
6,988 യാത്രക്കാർ
18 ഡെക്കുകൾ
2,867 ക്യാബിനുകൾ
വേഗത - മണിക്കൂറിൽ 25 മൈൽ
നിർമ്മാണത്തിന് വേണ്ടി വന്നത് - 3 വർഷം
ചെലവ് - 100 കോടി പൗണ്ട്
19 സ്വിമ്മിംഗ് പൂളുകൾ
20 റെസ്റ്റോറന്റുകൾ
11 ബാറുകൾ
1 വീതം ഐസ് റിങ്ക്, കാസിനോ, സെൻട്രൽ പാർക്ക്, ബാസ്ക്കറ്റ് ബോൾ കോർട്ട്, ഗോൾഫ് കോഴ്സ്, വീഡിയോ ഗെയിം ആർക്കേഡ്, ജിം, സിനിമാ തിയേറ്റർ, ലക്‌ഷ്വറി സ്പാ, കുട്ടികളുടെ പാർക്ക് തുടങ്ങിയവ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |