SignIn
Kerala Kaumudi Online
Friday, 26 April 2024 9.46 AM IST

10,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു ?

ukraine

മോസ്കോ : യുക്രെയിനിൽ ഇതുവരെ 10,000ത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ ഭരണകൂടത്തിന്റെ പിന്തുണയുള്ള കൊംസോമോൾസ്കായ പ്രാവ്ദ പത്രത്തിന്റെ വെബ്സൈറ്റ്. 15,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ അറിയിച്ചതിന് പിന്നാലെയാണ് റഷ്യൻ വെബ്സൈറ്റ് സമാന കണക്ക് പ്രസിദ്ധീകരിച്ചത്. എന്നാൽ, അധികം വൈകാതെ ഈ വാർത്ത വെബ്സൈറ്റിൽ നിന്ന് പിൻവലിച്ചു. അതേ സമയം, വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയ വ്യാജ ലേഖനം പോസ്റ്റ് ചെയ്യുകയായിരുന്നെന്നും പത്രത്തിലെ ക്രെംലിൻ കറസ്പോണ്ടന്റ് പറഞ്ഞു. തങ്ങളുടെ ഭാഗത്തെ ആൾനാശം റഷ്യ മാർച്ച് 2നാണ് അവസാനമായി പുറത്തുവിട്ടത്. തങ്ങളുടെ 498 സൈനികർ യുക്രെയിനിൽ കൊല്ലപ്പെട്ടെന്നാണ് റഷ്യ അന്ന് അറിയിച്ചത്.

 പുട്ടിൻ സേനയെ പിൻവലിച്ചാൽ നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കും : സെലെൻസ്കി

കീവ് : രാജ്യത്ത് നിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തയാറായാൽ നാറ്റോ അംഗത്വ ശ്രമങ്ങളിൽ നിന്ന് പൂർണമായും പിൻമാറാൻ തങ്ങളും തയാറാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. പുട്ടിനുമായി നേരിട്ട് ചർച്ച നടത്താൻ താൻ തയാറാണെന്നും ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ സെലെൻസ്കി വ്യക്തമാക്കി.

 റഷ്യ രാസ, ജൈവായയുധങ്ങൾ പ്രയോഗിക്കും : ബൈഡൻ

വാഷിംഗ്ടൺ : യുക്രെയിനിൽ റഷ്യ രാസ, ജൈവായയുധങ്ങൾ പ്രയോഗിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയിനിൽ ജൈവായുധങ്ങൾ ഉണ്ടെന്ന വാദം തികച്ചും അസംബന്ധമാണ്. യുക്രെയിന് മേൽ അത്തരം ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താൻ റഷ്യ പദ്ധതിയിടുന്നതിന്റെ വ്യക്തമായ സൂചനകളാണതെന്നും ബൈഡൻ പറഞ്ഞു. യുക്രെയിനിൽ യു.എസിന്റെ സഹകരണത്തോടെ ജൈവായുധ ഗവേഷണങ്ങൾ നടന്നതായും തങ്ങളുടെ പക്കൽ അതിന്റെ തെളിവുണ്ടെന്നും റഷ്യ ആരോപിച്ചിരുന്നു.

 ഹിറ്റ്ലറെ അതിജീവിച്ചു, ഒടുവിൽ റഷ്യയാൽ കൊല്ലപ്പെട്ടു

കീവ് : രണ്ടാം ലോകമഹായുദ്ധകാലത്ത് നാല് തവണ നാസി കോണസൺട്രേഷൻ ക്യാമ്പുകളിലെ ക്രൂരതകളെ അതിജീവിച്ച ബോറിസ് റൊമൻഷെങ്കോവ് എന്ന 96കാരൻ ഖാർക്കീവിൽ റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി യുക്രെയിൻ. ' ഹിറ്റ്‌ലറെ അതിജീവിച്ചയാൾ, പുട്ടിനാൽ കൊല്ലപ്പെട്ടു" യുക്രെയിൻ വിദേശകാര്യമന്ത്രി ഡിമിട്രോ കുലേബ പറഞ്ഞു. ബോറിസിന്റെ വീടും റഷ്യൻ ആക്രമണത്തിൽ കത്തിനശിച്ചിരുന്നു.

 28 ദശലക്ഷം ഡോളറുമായി യുക്രെയിൻ നേതാവിന്റെ ഭാര്യ പിടിയിൽ

ബുഡാപെസ്റ്റ് : 28 ദശലക്ഷം ഡോളറും 1.3 ദശലക്ഷം യൂറോയുമായി യുക്രെയിൻ രാഷ്ട്രീയ നേതാവിന്റെ ഭാര്യ ഹംഗറിയിൽ പിടിയിൽ. മുൻ എം.പി ഈഗർ കോറ്റ്‌വിറ്റ്സ്കീയുടെ ഭാര്യ അനസ്തേഷ്യയാണ് യുക്രെയിനിൽ നിന്ന് സ്യൂട്ടകേസിൽ ഒളിപ്പിച്ച നിലയിൽ പണവുമായി ഹംഗറിയിലേക്ക് കടന്നത്. എന്നാൽ, പ്രസവത്തിനായാണ് ഭാര്യ ഹംഗറിയിലേക്ക് പോയതെന്ന് പറഞ്ഞ ഈഗർ കോറ്റ്‌വിറ്റ്സ്കീ, അവർ പണം കടത്തിയെന്ന റിപ്പോർട്ട് തള്ളി. ഹംഗറി അതിർത്തിയിലെ ചെക്പോസ്റ്റിൽ ഭീമമായ തുക തന്റെ കൈവശമുണ്ടെന്ന് അനസ്തേഷ്യ വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഒരിക്കൽ രാജ്യത്തെ ഏറ്റവും ധനികനായ എംപിയായിരുന്നു ഈഗർ കോറ്റ്‌വിറ്റ്സ്കീ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.