വാഷിംഗ്ടൺ:നാം ഈ പ്രപഞ്ചത്തിൽ തനിച്ചാണോ? ശാസ്ത്രജ്ഞർ മുതൽ സാധാരണക്കാർ വരെയുള്ളവരുടെ മനസ്സിനെ മഥിക്കുന്ന ചോദ്യമാണിത്. ഇതുവരെ കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ സുപ്രധാനമായ നിഗമനത്തിലെത്തിയിരിക്കുകയാണ് യു.എസ് ബഹിരാകാശ ഏജൻസിയായ നാസ. സൗരയൂഥത്തിന് പുറത്ത് അഞ്ഞായിരത്തോളം 'ലോകങ്ങൾ' കൂടിയുണ്ടെന്നാണ് നാസയുടെ കണ്ടെത്തൽ.
ഭൂമിയ്ക്കു സമാനമായ 65 പുതിയ ഗ്രഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് നാസ പുതിയ കണക്ക് പുറത്തു വിട്ടത്. സൗരയൂഥത്തിനു പുറത്തുള്ള നക്ഷത്രങ്ങളെ വലയം വെക്കുന്ന അയ്യായിരത്തിലധികം ഗ്രഹങ്ങളാണ് നാസ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
ദ്രവരൂപത്തിൽ ജലം കാണാൻ സാദ്ധ്യതയുള്ളതും സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് സഹായകമായ അന്തരീക്ഷവും ജീവൻ നിലനിറുത്താൻ സഹായകമായ വാതകങ്ങളുമുള്ള ഗ്രഹങ്ങൾ പട്ടികയിൽ എത്രയെണ്ണമുണ്ടെന്ന് വിശദമായ പഠനത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്.
എന്നാൽ, ഇതൊരു സംഖ്യ മാത്രമാണെന്നും ഗ്രഹങ്ങളുടെ സാദ്ധ്യതകൾ സംബന്ധിച്ച് വലിയ ഗവേഷണം ആവശ്യമാണെന്നുമാണ് നാസയിലെ ശാസ്ത്രജ്ഞയായ ജെസി ക്രിസ്റ്റ്യൻസെൻ വ്യക്തമാക്കിയത്.
സൗരയൂഥം ഉൾപ്പെടുന്ന ആകാശഗംഗ എന്ന ഗാലക്സിയിൽ മാത്രം ഇത്തരത്തിൽ ലക്ഷക്കണക്കിന് ഗ്രഹങ്ങളുണ്ടാകാമെന്നും ആകാശഗംഗയെപ്പോലെ എണ്ണമറ്റ ഗാലക്സികൾ പ്രപഞ്ചത്തിൽ വേറെയുമുണ്ടാകാമെന്നുമാണ് ശാസ്ത്രം പറയുന്നത്. ഈ സാഹചര്യത്തിൽ ഭൂമിയ്ക്ക് സമാനമായ നിരവധി ഗ്രഹങ്ങളുണ്ടാകാനാണ് സാദ്ധ്യത.
വിശദമായ പഠനം വേണം
ഭൂമിയിൽ നിന്നു നിരീക്ഷിച്ച് വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ പഠനത്തിലൂടെയാണ് ഗ്രഹങ്ങളെ കണ്ടെത്തിയത്. ഇവയിൽ ഓരോന്നും ജീവനുണ്ടാകാൻ സാദ്ധ്യതയുള്ള ഗ്രഹങ്ങളാണെന്നും എന്നാൽ വിശദമായ പഠനം വേണ്ടി വരുമെന്നും നാസ വ്യക്തമാക്കി.
വ്യത്യസ്തകൾ ഏറെ
അതേസമയം, ഭൂമിയെ അപേക്ഷിച്ച് വലുപ്പത്തിലും സ്വഭാവത്തിലും ഏറെ വ്യത്യസ്തതകൾ നിറഞ്ഞതാണ് നാസയുടെ പട്ടികയിലുള്ള ഗ്രഹങ്ങൾ. ഭൂമിയെപ്പോലെ ചെറിയ പാറകൾ നിറഞ്ഞ ഗ്രഹങ്ങളും വ്യാഴത്തെപ്പോലുള്ള വാതകഭീമന്മാരും പട്ടികയിലുണ്ട്. കൂടാതെ ഭ്രമണം ചെയ്യുന്ന മാതൃനക്ഷത്രത്തോടു തൊട്ടുചേർന്ന് ഭ്രമണം ചെയ്യുന്ന ചൂടേറിയ വാതകഗ്രഹങ്ങളും പട്ടികയിലുണ്ട്. കൂടാതെ ഭൂമിയ്ക്ക് സമാനമായ വലിയ ഗ്രഹങ്ങളും നെപ്ട്യൂണിനു സമാനമായ വലിയ ഗ്രഹങ്ങളും നാസയുടെ പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യ കണ്ടെത്തൽ 1990കളിൽ
1990കളിലാണ് ശാസ്ത്രജ്ഞർ ആദ്യമായി സൗരയൂഥത്തിനു വെളിയിൽ മറ്റു നക്ഷത്രങ്ങളെ വലയം ചെയ്യുന്ന ഗ്രഹങ്ങൾ കണ്ടെത്തിയത്. ഈ പട്ടികയാണ് അയ്യായിരത്തിനു മുകളിലെത്തിയത്. കൂടാതെ രണ്ട് നക്ഷത്രങ്ങളെ ഒരേ സമയം വലയം ചെയ്യുന്ന ഗ്രഹങ്ങളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |