കീവ് : റഷ്യയുടെ ഭാഗമാകുന്നത് സംബന്ധിച്ച് ഉടൻ ഒരു ഹിതപരിശോധന നടത്താൻ ആലോചിക്കുന്നതായി കിഴക്കൻ യുക്രെയിനിലെ വിമത പ്രദേശമായ ലുഹാൻസ്കിന്റെ നേതാവ് ലിയനിഡ് പാസെഷ്നിക് പറഞ്ഞു. അധിനിവേശം 32 ദിനങ്ങൾ പിന്നിട്ടിട്ടും റഷ്യയ്ക്ക് കീവ് നിയന്ത്രണത്തിലാക്കാൻ കഴിയാതെ വന്നതോടെ വിമത പ്രദേശങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നാണ് റിപ്പോർട്ട്.
വിമത പ്രദേശങ്ങളിൽ ജനഹിത പരിശോധന നടത്തുന്നതിന് നിയമപരമായ അടിത്തറയില്ലെന്നും അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് റഷ്യയ്ക്ക് ശക്തമായ പ്രതികരണം നേരിടേണ്ടി വരുമെന്നും യുക്രെയിൻ പ്രതികരിച്ചു.
താത്കാലികമായി പിടിച്ചടക്കിയ പ്രദേശങ്ങളിലെ എല്ലാ വ്യാജ ഹിതപരിശോധനകളും അസാധുവാണെന്നും അവയ്ക്ക് നിയമപരമായ സാധുതയില്ലെന്നും യുക്രെയിൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഒലെഗ് നികോലെൻകോ പറഞ്ഞു. രാജ്യത്തെ മുഴുവനായി പിടിച്ചടക്കാൻ കഴിയാത്തതിനാൽ രാജ്യത്തെ രണ്ടായി വിഭജിക്കാനാണ് റഷ്യയുടെ നീക്കമെന്ന് യുക്രെയിൻ ഇന്റലിജൻസ് മേധാവി പറഞ്ഞു.
റഷ്യ തങ്ങളുടെ രാജ്യത്തെ എണ്ണ, ഭക്ഷണ സംഭരണ കേന്ദ്രങ്ങൾക്ക് തകർക്കുന്നതായി യുക്രെയിൻ ആരോപിച്ചു. ഇന്നലെ ലവീവിലെ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ റഷ്യൻ റോക്കറ്റ് ആക്രമണം ഉണ്ടായിരുന്നു. മൂന്ന് റോക്കറ്റുകൾ രണ്ട് എണ്ണ ടാങ്കുകൾ തകർത്തെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ശനിയാഴ്ച രാത്രി ലിവീവിൽ ശക്തമായ ആക്രമണങ്ങളിൽ അഞ്ച് പേർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് വീണ്ടും ആക്രമണങ്ങൾ ഉണ്ടായത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ലിവീവിൽ നിന്ന് 400 കിലോമീറ്റർ അകലെ അയൽ രാജ്യമായ പോളണ്ടിലെ വാഴ്സോയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
കിഴക്കൻ സുമിയിലെ ട്രോസ്റ്റൈയനെറ്റ്സ് പട്ടണം റഷ്യൻ സേനയിൽ നിന്ന് മോചിപ്പിച്ചെന്ന് യുക്രെയിൻ സൈന്യം അവകാശപ്പെട്ടു. മാർച്ച് 1നാണ് പട്ടണം റഷ്യൻ നിയന്ത്രണത്തിലായത്. ഖാർക്കീവിൽ യുക്രെയിന്റെ ആണവ ഗവേഷണ കേന്ദ്രത്തിന് നേരെ റഷ്യൻ ആക്രമണം നടന്നു.
പ്രവർത്തനരഹിതമായ ചെർണോബിൽ ആണവനിലയത്തിലെ തൊഴിലാളികൾ താമസിക്കുന്ന സ്ലാവറ്റൈച് പട്ടണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പട്ടണത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം പിടിച്ചെടുത്തെത്.
അതേ സമയം, റഷ്യയുടെ മറ്റൊരു ഉന്നത സൈനിക ഉദ്യോഗസ്ഥന് കൂടി കൊല്ലപ്പെട്ടു. 49ാം കമ്പെയ്ൻഡ് ആർമി കമാൻഡറായ ലെഫ്. ജനറൽ യാകൊവ് റെസാൻസേവ് ആണ് ഖേഴ്സണിലെ പോരാട്ടത്തിനിടെ കൊല്ലപ്പെട്ടത്. യുക്രെയിനിൽ കൊല്ലപ്പെടുന്ന ഏഴാമത്തെ മുതിർന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥനാണ് യാകൊവ്.
ഉപരോധങ്ങളുടെ ഭാഗമായി റഷ്യൻ ശതകോടീശ്വരൻ യൂജീൻ ഷ്‌വിഡ്‌ലെറുടെ ഉടമസ്ഥതയിലുള്ള രണ്ട് ജെറ്റ് വിമാനങ്ങൾ യു.കെ പിടിച്ചെടുത്തു. അധിനിവേശം തുടങ്ങിയ നാൾ മുതൽ ഇതുവരെ 12 മാദ്ധ്യമ പ്രവർത്തകർ യുക്രെയിനിൽ കൊല്ലപ്പെട്ടതായി യുക്രെയിൻ ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു. റഷ്യയ്ക്കെതിരെ പോരാടൻ യുദ്ധവിമാനങ്ങളും ടാങ്കുകളും നൽകാണമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പോളണ്ടിനോട് അഭ്യർത്ഥിച്ചു. റഷ്യയും യുക്രെയിനും തമ്മിലെ രണ്ടാം ഘട്ട സമാധാന ചർച്ച ഇന്ന് മുതൽ 30 വരെ തുർക്കിയിൽ നടക്കുമെന്ന് യുക്രെയിൻ. റഷ്യ പ്രതികരിച്ചിട്ടില്ല. യുക്രെയിനിലെ സിവിലിയൻ മരണ സംഖ്യ 1,119 ആയെന്ന് യു.എൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |