ഇസ്ളാമാബാദ്: രാഷ്ട്രീയ പ്രതിസന്ധിയിൽ ഇടപെടാൻ താല്പര്യമില്ലെന്ന് പട്ടാളം വ്യക്തമാക്കുകയും അവിശ്വാസ പ്രമേയം നിരസിക്കാൻ പിരിച്ചുവിടപ്പെട്ട നാഷണൽ അസംബ്ളിയുടെ ഡെപ്യൂട്ടി സ്പീക്കർക്ക് വിവേചനാധികാരമുണ്ടെന്ന് സുപ്രീം കോടതി വാക്കാൽ പരാമർശിക്കുകയും ചെയ്തതോടെ പാകിസ്ഥാനിലെ പ്രതിസന്ധി ഏതുദിശയിലേക്ക് തിരിയുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.
അതിനിടെ, കാവൽ പ്രധാനമന്ത്രിയായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദിനെ ഇമ്രാൻഖാൻ ശുപാർശ ചെയ്തു.
ഇമ്രാന്റെ നിർദ്ദേശപ്രകാരം ദേശീയ അസംബ്ളി പിരിച്ചുവിട്ട പ്രസിഡന്റ് ആരിവ് അൽവി, കാവൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പേരുകൾ നിർദ്ദേശിക്കാൻ ഇമ്രാനും പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരിഫീനും കത്ത് നൽകിയിരുന്നു. കോടതി വിധി അനുകൂലമായാൽ കാവൽ പ്രധാനമന്ത്രിയെ നിയമിക്കുന്നതുവരെ ഇമ്രാൻ ഖാൻ പദവിയിൽ തുടരും.പ്രതിപക്ഷം ഏഴു ദിവസത്തിനുള്ളിൽ പേരുകൾ നൽകിയില്ലെങ്കിൽ ഗുൽസാർ അഹമ്മദ് കാവൽ പ്രധാനമന്ത്രിയാകും.
ഞായറാഴ്ച ദേശീയ അസംബ്ളി പിരിച്ചുവിട്ടതിനെതിരെ അന്നുതന്നെ സ്വമേധയാ കേസെടുക്കുകയും പ്രതിപക്ഷ കക്ഷികളായ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും പാകിസ്ഥാൻ മുസ്ലീം ലീഗും (നവാസ്) ഹർജികളുമായി എത്തുകയും ചെയ്തതോടെ ശക്തമായി ഇടപെടുമെന്ന് കരുതിയ സുപ്രീം കോടതി ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഉമർ അതാ ബണ്ടിയാലിന്റെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ വിശാല ബെഞ്ചാണ് വാദം കേൾക്കുന്നത്.വാദത്തിനിടെ, അവിശ്വാസ പ്രമേയം തള്ളിക്കളയാൻ നിയമസഭാ ചട്ടപ്രകാരം ഡെപ്യൂട്ടി സ്പീക്കർക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് മുനീബ് അക്തറാണ് ചൂണ്ടിക്കാട്ടിയത്.
അസംബ്ലി പിരിച്ചുവിട്ട നടപടി ഉടൻ റദ്ദാക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് ഞയാറാഴ്ച തള്ളിയിരുന്നു. എന്നാൽ, പ്രധാനമന്ത്രിയും പ്രസിഡന്റും പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും നടപടികളും കോടതിയുടെ ഉത്തരവിന് വിധേയമായിരിക്കുമെന്ന് ഞായറാഴ്ച കോടതി വ്യക്തമാക്കിയിരുന്നു.
പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ഡെപ്യൂട്ടി സ്പീക്കർക്കും ഉൾപ്പടെ അഞ്ച് പേർക്ക് കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.
പ്രചാരണത്തിന്
ഇമ്രാൻ ഖാൻ
ഇമ്രാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 12ന് ഇമ്രാന്റെ അദ്ധ്യക്ഷതയിൽ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |