ന്യൂഡൽഹി: ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്ന യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവനയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്കും ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങളില്ല. അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യയ്ക്കും കാഴ്ചപ്പാടുകളുണ്ട്.
ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ കൂടുകയാണെന്നും ഇത് നിരീക്ഷിക്കുന്നുണ്ടെന്നും ന്യൂയോർക്കിൽ നടന്ന '2+ 2' ചർച്ചകൾക്ക് ശേഷം ബ്ലിങ്കൻ പരാമർശിച്ചിരുന്നു. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, യു.എസ് ഡിഫെൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരുടെ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു ഇത്.
വിഷയത്തിൽ ഇന്ത്യ അപ്പോൾ പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദവസം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് യു.എസിനോടുള്ള ജയശങ്കറിന്റെ മറുപടി.
മനുഷ്യാവകാശ ലംഘനങ്ങളുടെ വിഷയം അമേരിക്കൻ ലോബികളുടെയും വോട്ട് ബാങ്കിന്റെയും താത്പര്യമാണ്. യു.എസ് ഉൾപ്പെടെ എവിടെയും മനുഷ്യാവകാശ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, പ്രത്യേകിച്ചും അവ നമ്മുടെ സമൂഹവുമായി ബന്ധപ്പെട്ടതാണെങ്കിൽ ഇന്ത്യ പ്രതികരിക്കും. കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ രണ്ട് സിക്കുകാർക്ക് നേരെ വിദ്വേഷ ആക്രമണമുണ്ടായി. ഇന്ത്യ യു.എസ് 2+2 ചർച്ചയിൽ മനുഷ്യാവകാശ വിഷയങ്ങൾ ഉൾപ്പെട്ടിരുന്നില്ലെന്നും, അങ്ങനെയൊരു ചർച്ചയുണ്ടെങ്കിൽ നിലപാട് പറയാൻ ഇന്ത്യക്ക് മടിയില്ലെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |